പാലക്കാട്: ജില്ലയിൽ സപ്ലൈകോ നെല്ല് സംഭരണം 40% പൂർത്തിയായിട്ടും നെല്ലിന്റെ വില കിട്ടാതെ കർഷകർ പ്രതിസന്ധിയിൽ. നെല്ലളന്ന തുക വൈകുന്നതോടെ കടം വാങ്ങിയും വായ്പ തരപ്പെടുത്തിയും രണ്ടാം വിള ഒരുക്കേണ്ട ഗതികേടിലാണ് കർഷകർ.
പി.ആർ.എസ് വായ്പ പദ്ധതി അവസാനിപ്പിച്ച് ഈ വർഷം മുതൽ പണം നേരിട്ട് കർഷകർക്ക് നൽകുന്നതിനാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചത്. സപ്ലൈകോ ഇതിൽ നിന്ന് 2,500 കോടി വായ്പയെടുത്തിട്ടുണ്ട്. ഈ തുകയാണ് നെല്ലിന്റെ വിലയായി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുക. താങ്ങുവില കിലോഗ്രാമിന് 28.20 രൂപയാണ് നിശ്ചയിച്ചത്. ഇതിന് പുറമേ കിലോയ്ക്ക് 12 പൈസ കൈകാര്യ ചെലവുകൂടി ലഭിക്കും. എ.ടി.എം കാർഡ്, ചെക്ക്, പണം പിൻവലിക്കൽ ഫോം എന്നിവ ഉപയോഗിച്ച് തുകയെടുക്കാം.
2017ൽ ആരംഭിച്ച പി.ആർ.എസ് വായ്പ പദ്ധതി ഇനി ഉണ്ടാവില്ല. തുടക്കത്തിൽ ഒമ്പത് പൊതുമേഖല ബാങ്കുകളും കേരള ബാങ്കും പദ്ധതിയിലുണ്ടായിരുന്നു. സപ്ലൈകോ പാഡി മാർക്കറ്റിംഗ് ഓഫീസർ നൽകുന്ന പി.ആർ.എസ് ബാങ്കുകളിൽ ഹാജരാക്കിയാൽ ഒരാഴ്ചയ്ക്കുള്ളിൽ അളന്ന നെല്ലിന്റെ സംഖ്യ കർഷകരുടെ അക്കൗണ്ടിലേക്ക് വായ്പയായി നൽകും. ഈ സംഖ്യ പിന്നീട് സർക്കാർ 9.5% പലിശ സഹിതം ധനകാര്യ സ്ഥാപനങ്ങൾക്ക് അനുവദിക്കും. പണം നൽകുന്ന കർഷകന്റെ പേരിൽ വായ്പയായിട്ടാണ് ബാങ്കുകൾ ഇത് കണക്കാക്കിയിരുന്നത്. കർഷകർക്ക് ബാങ്കുകൾ നൽകിയ തുക സർക്കാർ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നതോടെ കർഷകർ പ്രതിസന്ധിയിലായി. കുടിശ്ശികയായതോടെ കർഷകർക്ക് ബാങ്കുകളിൽ നിന്ന് നേരിട്ട് വായ്പയെടുക്കാനും പറ്റാത്ത അവസ്ഥയായി. വായ്പ അനുവദിക്കാനുള്ള മാനദണ്ഡമായ സിബിൽ റേറ്റിലും കർഷകന് തിരിച്ചടിയായി. തിരിച്ചടവ് നീണ്ടുപോയതോടെ പല ധനകാര്യ സ്ഥാപനങ്ങളും ഇതിൽ നിന്ന് പിന്മാറി. ഇതോടെയാണ് ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം നൽകുന്ന പദ്ധതി ആരംഭിച്ചത്.
നേരിട്ട് പണം എത്തും
പുതിയ പദ്ധതി പ്രകാരം നെല്ലളന്ന ശേഷം നൽകുന്ന പി.ആർ.എസ് കൃഷി ഓഫീസറും പാഡി മാർക്കറ്റിംഗ് ഓഫിസറും ഓൺലൈനിൽ അംഗീകരിക്കുന്ന മുറയ്ക്ക് കർഷകരുടെ അക്കൗണ്ടിലേക്ക് പണം വരും. കഴിഞ്ഞ രണ്ടാം വിളയുടെ നെല്ല് സംഭരിച്ചത് കിലോയ്ക്ക് 28 രൂപ നിരക്കിലാണ്. സംസ്ഥാന ബഡ്ജറ്റിൽ കിലോയ്ക്ക് 20 പൈസ വർദ്ധിപ്പിച്ചു. പണം നൽകുന്നതിനുള്ള നടപടി ക്രമം വളരെ വേഗം പൂർത്തിയാകുമെന്നും ഇതോടെ പണം നൽകിത്തുടങ്ങുമെന്നും സപ്ലൈകോ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |