കൊച്ചി: ജില്ലയിൽ വീണ്ടും ആശങ്കപടർത്തി ഡെങ്കിപ്പനിക്കേസുകൾ വർദ്ധിച്ചതോടെ പ്രതിരോധത്തിനുള്ള കർമ്മപദ്ധതിയുൾപ്പെടെ തയ്യാറാക്കി ജില്ലാ ആരോഗ്യവിഭാഗം. ഒരാഴ്‌ചയ്ക്കിടെ 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി വർദ്ധിക്കുന്നതിനാൽ പ്രത്യേക ജാഗ്രതാ നിർദ്ദേശമുള്ള ഏഴ് ജില്ലകളിൽ എറണാകുളവുമുണ്ട്.
സ്ഥാപനങ്ങളും അപ്പാർട്ട്മെന്റുകളും കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം. തൃക്കാക്കര, കളമശേരി, ചൂർണിക്കര, വാഴക്കുളം, കൊച്ചി കോർപ്പറേഷനിലെ ദേവൻകുളങ്ങര, പാലാരിവട്ടം, പനമ്പള്ളിനഗർ തുടങ്ങിയ പ്രദേശങ്ങളിലാണ് പനിബാധിതർ കൂടുതൽ.
ആക്‌ഷൻ പ്ലാനും നിർദേശവും
വീടുകളും സ്ഥാപനങ്ങളും ദിവസവും വൃത്തിയാക്കുക.
മാലിന്യ നിർമ്മാർജ്ജനം കുറ്റമറ്റതാക്കുക.
വീടിനുള്ളിലെ ചെടികൾ വൃത്തിയാക്കുക.
കൊതുകു നശീകരണം ഉറപ്പാക്കുക.
ഡെങ്കിപ്പനി ലക്ഷണങ്ങൾ
തീവ്രമായ പനി
കടുത്ത തലവേദന
കണ്ണുകൾക്ക് പിന്നിൽ വേദന
പേശികളിലും സന്ധികളും വേദന
നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ
ഓക്കാനവും ഛർദിയും
തീവ്ര ഡെങ്കിപ്പനിയെങ്കിൽ
(മുൻപ് സൂചിപ്പിച്ചവ കൂടാതെ)
വിട്ടുമാറാത്ത അസഹനീയമായ വയറുവേദന
മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം
രക്തത്തോട് കൂടിയതോ ഇല്ലാതെയോ ഇടവിട്ടുള്ള ഛർദ്ദി
കറുത്ത നിറത്തിൽ മലം പോകുക
അമിതമായ ദാഹം (വായിൽ വരൾച്ച)
നാഡിമിഡിപ്പ് കുറയൽ
ശ്വാസോച്ഛാസത്തിന് വൈഷമ്യം
ചർമ്മം വിളറിയും ഈർപ്പമേറിയതും ഒട്ടിപ്പിടിക്കുന്നതുമാകുക
അസ്വസ്ഥത, ബോധക്ഷയം.
ഒരാഴ്ചയ്ക്കിടെ- 49
ഈ മാസം- 76
ഡെങ്കി
(തീയതി, എണ്ണം എന്ന കണക്കിൽ)
15- 14
14- 03
13- 00
12- 02
11- 10
10- 05
09- 15
ആകെ- 49
നിയന്ത്രണ വിധേയം: മേയർ
ഇടപ്പള്ളി ദേവൻകുളങ്ങരയിൽ (ഡിവിഷൻ 38) പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ജൂൺ മുതൽ ആഗസ്റ്റ് വരെ കോർപ്പറേഷൻ പ്രദേശത്ത് ഡെങ്കിബാധിതരുടെ എണ്ണം ഉയർന്നെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു.
എളമക്കര സൗത്ത്, പച്ചാളം വടുതല വെസ്റ്റ്, കറുകപ്പള്ളി ഡിവിഷനുകളിലും സ്ഥിതിനിയന്ത്രണവിധേയമാണ്. രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ ഹെൽത്ത് സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |