കൽപ്പറ്റ: കൊളഗപ്പാറമേഖലയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ജനങ്ങളെ ഭീതിയിലാഴ്ത്തി വന്ന കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടു. പൊൻമുടികോട്ട ക്ഷേത്രത്തിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നലെ രാവിലെയാണ് കടുവ അകപ്പെട്ടത്. 10 വയസ് വരുന്ന പെൺകടുവയാണ്. രണ്ട് പല്ല് നഷ്ടപ്പെടുകയും ഒരു പല്ല് പൊട്ടിയ നിലയിലുമാണ്. കടുവയെ കുപ്പാടിയിലെ വന്യമൃഗപരിചരണ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ കുറെ ദിവസങ്ങളായി കൊളഗപ്പാറ, ബീനാച്ചി , കുമ്പളേരി, മീനങ്ങാടി, കൃഷ്ണഗിരി, റാട്ടക്കുണ്ട് ,മൈലമ്പാടി, മണ്ഡകവയൽ, ആവയൽ,ചൂരിമല പ്രദേശങ്ങളിലെ കർഷകരുടെ വളർത്തുമൃഗങ്ങളെ പിടികൂടുകയും ജനങ്ങൾക്ക് ഭീഷണിയുയർത്തി പ്രദേശത്ത് കഴിഞ്ഞു വരികയുമായിരുന്നു. ഇതിനകം തന്നെ 27 ആടുകളെയും നിരവധി പശുക്കളെയും കടുവ ആക്രമിക്കുകയുണ്ടായി. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലും പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചും കൂട് വെച്ച് പിടികൂടാനുമുള്ള ശ്രമം നടത്തിവന്നെങ്കിലും ഫലം കണ്ടില്ല. അവസാനം മയക്കുവെടിവെച്ച് പിടികൂടാൻ നീക്കം ആരംഭിച്ചു. അതിനിടെയാണ് ഇന്നലെ പുലർച്ചെ കടുവ വനം വകുപ്പിന്റെ കൂട്ടിലായത്. കുപ്പാടിയിലെ വന്യമൃഗസംരക്ഷണ പരിചരണകേന്ദ്രത്തിലെത്തുന്ന നാലാമത്തെ കടുവയാണിത്.
പിലാക്കാവിലും കടുവയിറങ്ങി
കൽപ്പറ്റ: വയനാട് ജില്ലയിൽ കടുവാശല്യം കൊണ്ട് പൊറുതിമുട്ടിയ അമ്പലവയൽ മേഖലയിലെ കടുവ കൂട്ടിനകത്തായപ്പോൾ പിലാക്കാവിൽ മറ്റൊരു കടുവയുടെ ആക്രമണം. മാനന്തവാടി നഗരസഭ പരിധിയിലെ പിലാക്കാവ് മണിയൻ കുന്നിലെ ഊന്ന്കല്ലിങ്കൽ കുമാരന്റെ ഒന്നര വയസുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ആളുകൾ നോക്കിനിൽക്കെയായിരുന്നു ആക്രമണം. ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ വട്ടക്കുനി ബിജുവിന്റെ ആടിനെ വന്യമൃഗം കടിച്ച് കൊണ്ടുപോയിരുന്നു. ഡെപ്യൂട്ടി റെയ്ഞ്ചർ ജയേഷ് ജോസഫിന്റെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി കടുവയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു. കടുവാ ആക്രമണമുണ്ടായ പിലാക്കാവ് മണിയൻകുന്ന് പ്രദേശം ഒ.ആർ.കേളു എം.എൽ.എ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |