വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ഫ്ലൈഓവർ നിർമ്മാണത്തിന് ടെൻഡർ നടപടിയൊക്കെ കഴിഞ്ഞിട്ട് കാലം ഏറെയായിട്ടും ഒരു കല്ല് പോലും ഇട്ടിട്ടില്ല. കൊട്ടാരക്കര മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാന പാതയിൽ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് വെഞ്ഞാറമൂട്. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂളും നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടം കടന്നുപോകാൻ നിലവിൽ മണിക്കൂറുകളാണ് വേണ്ടത്. വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ഡി.കെ. മുരളി എം.എൽ.എയാണ് ഫ്ലൈ ഓവർ എന്ന ആശയം മുന്നോട്ടുവച്ചത്. എം.എൽ.എയുടെ ശുപാർശ പരിഗണിച്ച് 2018 ജൂൺ 18 ജി. സുധാകരന്റെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും സാദ്ധ്യതാപഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ സാദ്ധ്യതാപഠനം നടത്തി പദ്ധതി പ്രായോഗികമാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
ഫ്ലൈഓവർ ഇങ്ങനെ
ആഗസ്റ്റ് 19-ന് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് മേൽപ്പാല നിർമാണം അംഗീകരിക്കുകയും 25.03 കോടി രൂപ അനുവദിക്കുകയും ചെയ്തത്. 30 മീറ്റർ ഉയരമുള്ള 9 സ്പാനുകളും 6 മീറ്റർ ഉയരമുള്ള 10 സ്പാനകളും ഈ ഫ്ലൈ ഓവറിനുണ്ടാകും. 337 മീറ്റർ നീളവും 11.50 മീറ്റർ വീതിയുമാണ് ഇതിനുള്ളത്. തിരുവനന്തപുരം ഭാഗത്ത് 56.7 മീറ്ററും കൊട്ടാരക്കര ഭാഗത്ത് 52 മീറ്റർ അപ്രോച്ച് റോഡും പുറമേ ഇരുവശത്തേക്കും സർവീസ് റോഡും ഉണ്ടാകും. കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ,വാട്ടർ അതോറിട്ടി തുടങ്ങിയവയുടെ സേവനങ്ങൾക്കാവശ്യമായ അണ്ടർ ഗ്രൗണ്ട് സംവിധാനങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ കരാറുകാരൻ പിൻമാറിയതിനെ തുടർന്ന് ഈ വർഷം ആദ്യം റീ ടെൻഡർ ചെയ്തു.19, 91,68,958 രൂപയ്ക്കാണ് റീ ടെൻഡർ ചെയ്തത്. എന്നാൽ നാളിതുവരെ തുടർ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |