തൃശൂർ: ശബരിമല കഴിഞ്ഞാൽ മണ്ഡലകാലത്ത് ഏറെ ഭക്തരെത്തുന്ന ഗുരുവായൂരിലേക്കുളള തീർത്ഥാടകയാത്ര കുരുങ്ങുന്നത് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ. വെളളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും കേച്ചേരിയിലാണ് ഗതാഗതക്കുരുക്ക്. കൈപ്പറമ്പ് വരെ നാലുവരിപ്പാതയുണ്ടെങ്കിലും തുടർന്ന് രണ്ടുവരിപ്പാതയായതിനാൽ പാറന്നൂർ വരെ ഏതാണ്ട് നാല് കിലോമീറ്ററോളം ദൂരം വാഹനങ്ങൾ കുടുങ്ങുകയാണ്.
വൈകിട്ട് അഞ്ച് മുതൽ രാത്രി ഒൻപത് വരെയുണ്ടാകും ഗതാഗതതടസം. തുലാവർഷം പിന്നിട്ട് മഴ ഒഴിഞ്ഞെങ്കിലും റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മഴുവഞ്ചേരി മുതൽ ചൂണ്ടൽ മുതൽ റോഡിൽ വൻ കുഴികളാണ്. തലനാരിഴയ്ക്കാണ് ബൈക്കുകൾ അടക്കമുള്ള വാഹനങ്ങൾ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്.
കേച്ചേരി ജംഗ്ഷൻ 24 മീറ്ററിലും കേച്ചേരി ജംഗ്ഷൻ മുതൽ കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡിലേക്കുള്ള 150 മീറ്ററോളം ദൂരം കിഫ്ബി മാനദണ്ഡപ്രകാരം 22 മീറ്ററിൽ വികസിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കാൻ കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു.
മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള സംസ്ഥാനപാതയ്ക്ക് 22 മീറ്ററിൽ അലൈൻമെന്റ് തയ്യാറാക്കുന്നതിനും ധാരണയായിരുന്നു. കേച്ചേരി പുഴയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിലേയ്ക്ക് അപ്രോച്ച് റോഡ് വികസിപ്പിക്കുന്നതിനും തീരുമാനിച്ചിരുന്നു. എന്നാൽ ഈ പണികളെല്ലാം വൈകുകയാണ്. കെ.എസ്.ടി.പി നിർമ്മാണം നടത്തി വരുന്ന തൃശൂർ - കുറ്റിപ്പുറം പാതയിൽ കിഫ്ബി ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭാഗങ്ങൾ കെ.ആർ.എഫ്.ബിയുമായി കൂടിയാലോചന നടത്തി നിർമ്മാണപ്രവർത്തനങ്ങൾ നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു.
ആശുപത്രികളലേക്കുള്ള അത്യാസന്ന രോഗികളുമായുള്ള ആംബുലൻസുകൾ ശബരിമല വാഹനങ്ങളും വരെ കുരുക്കിൽപ്പെടുമ്പോൾ കാനനപാത എത്ര സുഖകരമെന്ന് ഓർത്തുപോകും തീർത്ഥാടകർ. വടക്കൻ ജില്ലകളിലേക്കും കർണ്ണാടകയിലേക്കും ഗോവയിലേക്കും മഹാരാഷ്ട്രയലേക്കുമെല്ലാമുള്ള ഭക്തർ ഗുരുവായൂർ വഴിയാണ് കടന്നുപോകുന്നത്. ചരക്കുലോറികളും വഴിനീളെ കിടക്കുന്നുണ്ടാകും. കച്ചവടക്കാർ കട വിട്ടൊഴിയുന്നില്ലെന്നും ഭൂമി ഏറ്റെടുക്കുന്നതിലെ തടസമുണ്ടെന്നും പറഞ്ഞ് കണ്ണിൽപൊടിയിട്ട നേതാക്കളും ജനപ്രതിനിധികളും തിരഞ്ഞെടുപ്പ് വരുമ്പോഴാണ് വാഗ്ദാനങ്ങളുടെ ലിസ്റ്റുമായി മുന്നിൽ വരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡാണിത്. പക്ഷേ, നാലുവരിപ്പാത നിർമ്മാണം പൂർത്തിയാക്കാൻ ഒന്നരപതിറ്റാണ്ടായിട്ടും കഴിഞ്ഞില്ല.
സംസ്ഥാനപാതയിലെ പ്രധാന സെന്ററായ കേച്ചേരിയിൽ 50 ലക്ഷം രൂപ ചെലവിട്ട് ടെർമിനലും എ.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവിൽ അനുബന്ധ റോഡുകളും നിർമ്മിച്ചാണ് രാജീവ് ഗാന്ധി ബസ് സ്റ്റാൻഡ് പൂർത്തിയാക്കിയത്. 2015 മാർച്ച് 21 ന് മുഴുവൻ പണികളും പൂർത്തിയാക്കി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 60 സെന്റ് സ്ഥലത്താണ് ബസ് സ്റ്റാൻഡ് കെട്ടിടം പണിതത്. എന്നാൽ ഏഴുവർഷമായിട്ടും ബസുകൾ കയറാനായിട്ടില്ല. റോഡ് വികസനം പൂർത്തിയാക്കാത്തതാണ് കാരണമായി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |