ശബരിമല : മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് എത്തുന്ന ഭക്തജനങ്ങളുടെ അടിയന്തര ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യവകുപ്പ് സുസജ്ജം. നിലയ്ക്കലിൽ വർഷം മുഴുവൻ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ ഉൾപ്പെടെ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിച്ചു. പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. അടിയന്തര ശസ്ത്രക്രിയകൾക്കുള്ള ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു, ഇ.സി.ജി, ഓക്സിജൻ, എക്സ് റേ, ലബോറട്ടറി എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുകൾ പ്രവർത്തിക്കുന്നു. ഈ ആശുപത്രികളിലെല്ലാം പാമ്പുവിഷത്തിനും, പേവിഷത്തിനുമുള്ള പ്രതിരോധ മരുന്നുകൾ ലഭ്യമാണ്. പമ്പ മുതൽ സന്നിധാനം വരെയുള്ള തീർത്ഥാടന പാതയിൽ 15 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മല കയറുന്നതിനിടെ തളർച്ചയോ ക്ഷീണമോ അനുഭവപ്പെടുന്നവർക്ക് വിശ്രമിക്കാനും ഓക്സിജൻ ശ്വസിക്കാനും പ്രഥമ ശുശ്രൂഷയ്ക്കുമുള്ള സംവിധാനങ്ങളുണ്ട്. പൾസ് ഓക്സിമീറ്റർ, ഹൃദയ പുനർജീവനത്തിനുള്ള എക്സ്റ്റേണൽ ഡിഫിബ്റിലേറ്റർ തുടങ്ങിയ ഉപകരണങ്ങളും സജ്ജമാണ്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ 24 മണിക്കൂറും ലഭിക്കും. പ്രശ്നങ്ങൾ ഉണ്ടായാൽ തൊട്ടടുത്ത വൈദ്യസഹായ കേന്ദ്രത്തിൽ നിന്നും ആരോഗ്യ പ്രവർത്തകർ എത്തി ഹൃദയ പുനരുജ്ജീവനം ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷ നൽകും. തുടർന്ന് ഓരോ അടിയന്തര വൈദ്യസഹായ കേന്ദ്രത്തോടും ചേർന്ന് പ്രവർത്തിക്കുന്ന അയ്യപ്പ സേവാ സംഘം സ്‌ട്രക്ചർ വോളണ്ടിയർമാർ ഇവരെ കൂടുതൽ ചികിത്സാ സൗകര്യമുള്ള ആശുപത്രികളിൽ എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |