കോട്ടയം. നൂറ്റാണ്ടുകളായി അയ്യപ്പവിശ്വാസികൾ കാൽനടയായി സഞ്ചരിച്ച് ശബരീശ ദർശനത്തിന് ഉപയോഗിച്ചിരുന്ന കാനനപാതയിലെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്നു. അയ്യപ്പൻ ശബരിമലയിലേയ്ക്ക് നടന്നുപോയത് പരമ്പരാഗത കാനനപാതയിലൂടെയാണ്. മുൻ വർഷങ്ങളിൽ കൊവിഡിന്റെ പേരിലായിരുന്നു നിയന്ത്രണമെങ്കിൽ ഇപ്പോൾ വന്യമൃഗശല്യത്തിന്റെ പേരിലാണ്.
41ദിവസത്തെ വ്രതമെടുത്ത് കാനനപാതയിലൂടെ സഞ്ചരിച്ച് നിരവധി ആരാധനാകേന്ദ്രങ്ങളിൽ പൂജകളും പ്രാർത്ഥനകളും നടത്തി സന്നിധാനത്തെത്തുമ്പോഴാണ് ദർശനം പൂർണമാകുന്നതെന്നാണ് വിശ്വാസം. ഭഗവാൻ സഞ്ചരിച്ച പാതയിലൂടെ നഗ്‌നപാദരായി സന്നിധാനത്ത് എത്തുന്ന നിരവധി ഭക്തരുണ്ട്.
കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത്. അന്ന് ഐക്യ മല അരയ മഹാസഭ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് മല അരയരായ 18 സ്വാമിമാർക്ക് മാത്രം പാത തുറന്നു നൽകി. എന്നാൽ ഇക്കുറി കാട്ടുമൃഗശല്യമെന്ന പേരിലാണ് പാത അടച്ചത്. കോയിക്കക്കാവിൽനിന്ന് പകൽ 12 മണിയോടെയും മുക്കുഴിയിൽ നിന്ന് ഒരു മണിയോടെയും പ്രവേശനം തടയുകയാണ്. മുൻ കാലങ്ങളിൽ 24 മണിക്കൂറും ഭക്തർ യാത്ര ചെയ്തിരുന്ന പാതയിലാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതു സംബന്ധിച്ച് സഭാ നേതൃത്വം സംസ്ഥാന സർക്കാരിന് നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും അഴുതക്കടവിൽ നിന്ന് പകൽ 2.30 വരെ എന്നാക്കിയതല്ലാതെ മുഴുവൻ സമയവും തുറന്നുനൽകിയിട്ടില്ല. കാനനപാതയിലൂടെ ഭക്തജനങ്ങൾ എത്താതാകുന്നതോടെ ഇരുമ്പൂന്നിക്കര, കാളകെട്ടി, ആനക്കല്ല്, മൂഴിക്കൽ, മുക്കുഴി, ഇഞ്ചിപ്പാറക്കോട്ട് എന്നീ അമ്പലങ്ങളുടേയും അഴുതാനദിയുടെയും പ്രസക്തി നഷ്ടമാകും.
കാനനപാതയ്ക്ക് നിയന്ത്രണം വരുമ്പോൾ.
നൂറ്റാണ്ടുകളായുള്ള പൈതൃകവും അമ്പലങ്ങളും വിസ്മൃതിയിലാകും.
കാണിക്കവഞ്ചിയടക്കം ഈ പ്രദേശങ്ങൾ കാടും പടലുമായി മാറും.
കാനനപാതയിൽ കച്ചവടം നടത്തുന്നവരുടെ വരുമാനം നിലയ്ക്കും.
കാനന പാതയിലെ യാത്ര.
41 ദിവസം വ്രതമെടുത്ത് നഗ്‌നപാദനായി എരുമേലിയിൽ നിന്ന് പേരൂർ തോട്ടിലെത്തി വിശ്രമിച്ച് അവിടെ നിന്ന് കാളകെട്ടി ശിവക്ഷേത്രത്തിലെത്തി നാളികേരം ഉടയ്ക്കും. തുടർന്ന് അഴുതയാറ്റിൽ മുങ്ങി കല്ലെടുത്ത് കല്ലിടാംകുന്നിൽ നിക്ഷേപിക്കും. ഇഞ്ചിപ്പാറകോട്ടയിലെത്തി ഉടുപാറവില്ലനോടു പ്രാർത്ഥിച്ച്, മുക്കുഴി ദേവീ സവിധത്തിൽ പ്രവേശിച്ച് വഴിപാടുകൾ നടത്തും. പുതുശേരിയിലെത്തുന്ന ഭക്തർ ഇല പറിച്ചു വച്ച് മലകളെ വന്ദിച്ച് കരിമല കയറി മായേക്കിയിലെത്തി ദേവിക്ക് മഞ്ഞൾവഴിപാട് അർപ്പിച്ച് കരിമലയിലെത്തും. അമ്പലത്തിലെ പ്രാചീനമായ കിണറിൽനിന്ന് പുണ്യജലം കുടിച്ച് പുലിയള്ളി ഇറക്കമിറങ്ങി ഒളിയൻപുഴ വഴി വലിയാനവട്ടവും ചെറിയാനവട്ടം കടന്ന് പമ്പയിലെത്തും.
കാനനപാത
എരുമേലിയിൽനിന്ന്
50 കിലോമീറ്റർ.
ഐക്യ മല അരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ.സജീവ് പറയുന്നു
കാനനപാതയിലൂടെയുള്ള ഭക്തരുടെ സഞ്ചാരം 24 മണിക്കൂറും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐക്യ മല അരയ മഹാസഭയുടെ നേതൃത്വത്തിൽ 30ന് ഉച്ചയ്ക്ക് രണ്ടിന് കാളകെട്ടിയിൽ സമരം പ്രഖ്യാപനവും അഴുതക്കടവിലേക്ക് മാർച്ചും നടത്തും. തുടർന്ന് വിശ്വാസികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |