കൊച്ചി: നിയന്ത്രണങ്ങൾ കൂടിയതോടെ വിദ്യാലയങ്ങളിൽ നിന്നുള്ള പഠനയാത്രകളുടെ ആവേശത്തിന് സഡൻ ബ്രേക്ക്. പകൽയാത്രയിലെ അധിക ചെലവുകൾ മൂലം ടൂർ നിരക്കുകൾ വർദ്ധിപ്പിക്കാൻ സ്കൂൾ അധികൃതർ നിർബന്ധിതരായതാണ് പ്രധാന പ്രശ്നം. ഇതുമൂലം പാവപ്പെട്ട വീടുകളിലെ കുട്ടികൾ യാത്ര ഒഴിവാക്കുന്നതാണ് പല സ്‌കൂളുകളിലെയും അവസ്ഥ. ഉത്തരവാദിത്വങ്ങൾ കൂടിയതോടെ അദ്ധ്യാപകരിൽ ഒരുവിഭാഗവും പഠനയാത്രകളിൽ നിന്നൊഴിവാകാൻ ശ്രമിക്കുന്നു.
കൊവിഡ് കാലത്ത് രണ്ടുവർഷത്തോളം വീടുകളിൽ അടച്ചിരുന്നശേഷം കൂട്ടുകാർക്കരികിൽ എത്തിയവർ സ്വപ്‌നം കണ്ട അടിപൊളി ഉല്ലാസയാത്രയുടെ പകിട്ടാണ് കുറഞ്ഞത്. രാത്രിയാത്ര പാടില്ലെന്നും വിനോദയാത്രകൾ മൂന്നു ദിവസത്തിലൊതുങ്ങണമെന്നുമുള്ള നിർദ്ദേശങ്ങൾ വിദ്യാർത്ഥികളുടെ സുരക്ഷ ലക്ഷ്യമിട്ടാണെങ്കിലും പാക്കേജുകൾ വെട്ടിച്ചുരുക്കേണ്ടിവരുന്നതടക്കമുള്ള വെല്ലുവിളികളേറെയാണെന്ന് അദ്ധ്യാപകർ പറയുന്നു. ഓട്ടപ്രദക്ഷിണം നടത്തി മടങ്ങേണ്ടിവരുന്നതിനാൽ എല്ലാ സ്ഥലങ്ങളും കാണാനാവുന്നില്ലെന്നാണ് പ്രധാന പരാതി.
വടക്കഞ്ചേരി ബസ് അപകടത്തിൽ അഞ്ച് വിദ്യാർത്ഥികളും ഒരദ്ധ്യാപകനും ഉൾപ്പെടെ ഒമ്പതുപേർ മരിച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ഡി.ജെ ഫ്ലോറും ലേസർ ലൈറ്റുകളുമടക്കം ടൂറിസ്റ്റ് ബസുകളിലെ ആഡംബര സംവിധാനങ്ങളും അശ്രദ്ധയുമാണ് അപകടങ്ങൾ കൂടാൻ കാരണമെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും ചില നിയന്ത്രണങ്ങൾ മൂലം പഠനയാത്രകൾ വേണ്ടവിധം ഉപയോഗപ്പെടുത്താനാകുന്നില്ലെന്നും ഇവർ പറയുന്നു.
രാത്രി പത്തിനും പുലർച്ചെ അഞ്ചിനുമിടയിൽ യാത്ര പാടില്ലെന്നാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്. ചെലവു ചുരുക്കാനാണ് പല സ്കൂളുകളും രാത്രിയാത്ര ആസൂത്രണം ചെയ്തിരുന്നത്.
പരിമിതികൾ കൂടി, കാഴ്ചകൾ കുറഞ്ഞു
* രാത്രിയോടെ പുറപ്പെട്ട് പുലർച്ചെ ലക്ഷ്യത്തിലെത്തിയാൽ, പകൽ മുഴുവൻ കാഴ്ചകൾ കാണാമെന്ന സൗകര്യമുണ്ട്. രാത്രിയിൽ ഹോട്ടലിൽ തങ്ങി പിറ്റേന്ന് അടുത്തകേന്ദ്രത്തിലേക്കു പുറപ്പെടുന്നു. ഈ ഹോട്ടലുകളിൽ, പുലർച്ചെ എത്തുന്നവർക്ക് ശുചിമുറിയിൽ പോകാനും മറ്റുമുള്ള ഫ്രഷ് അപ് സൗകര്യമുണ്ടായിരുന്നു.
*പകൽ യാത്രയ്ക്കുശേഷം രാത്രിയിൽ തങ്ങി പിറ്റേന്നു പഠനകേന്ദ്രങ്ങൾ സന്ദർശിക്കേണ്ടിവരുമ്പോൾ സമയനഷ്ടത്തിനു പുറമേ കൂടുതൽ സ്ഥലങ്ങളിലേക്കു പോകാനും കഴിയുന്നില്ല. ഭക്ഷണ ചെലവും കൂടും.
* പഠനയാത്ര മൂന്നു ദിവസത്തിൽ കൂടരുതെന്ന നിബന്ധനയുള്ളതിനാൽ ദീർഘദൂര യാത്രകൾ ഒഴിവാക്കുന്നു. ഹ്രസ്വദൂര യാത്രയ്ക്കു കുട്ടികൾക്കു താത്പര്യമില്ല.
ഉത്തരവാദിത്വം കൂടി
* വിനോദയാത്രയ്ക്കു പോകുന്ന ബസുകൾ ആർ.ടി അധികൃതർ മുമ്പാകെ ഹാജരാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം. ഇക്കാര്യത്തിൽ അദ്ധ്യാപകർക്കും ഉത്തരവാദിത്തമുണ്ട്.
* കുട്ടികളുടെ വിശദാംശങ്ങൾ, രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ ഡി.ഇ.ഒ ഓഫീസിൽ ഹാജരാക്കണം. ഓഫീസിലെ പെട്ടിയിൽ ഇതു നിക്ഷേപിക്കുകയാണ് പതിവ്. ഇതിനു രേഖാമൂലം അനുമതി ലഭിക്കണമെന്നാണ് ചട്ടം.
* സ്ഥലം, യാത്രാപരിപാടികൾ, താമസം, ചെലവ് എന്നിവയുടെ രൂപരേഖ തയ്യാറാക്കി പി.ടി.എയിൽ ചർച്ച ചെയ്തു തീരുമാനിക്കണം.
* രക്ഷിതാക്കളുടെ യോഗം ചേർന്ന് എല്ലാ തയ്യാറെടുപ്പുകളും അറിയിക്കണം.
* യാത്രാസംഘത്തിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:15 ആയിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |