മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ വീടിന്റെ വാതിൽ കുത്തിപൊളിച്ച് അഞ്ച് ലക്ഷം രൂപയും 100 ഗ്രാം സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം നെച്ചിക്കുന്നത്ത് വേണുഗാനനെയാണ് (50) മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഈ മാസം 13ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം ഫയർ സ്റ്റേഷന് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്.
തുടർന്ന് മലപ്പുറം ഡിവൈ.എസ്.പി അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് 12 ദിവസത്തോളം വേങ്ങര, കൂരിയാട്, കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കോട്ടക്കൽ എന്നീ സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള ഇരുനൂറോളം സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചും ശാസ്ത്രീയ തെളിവുകൾ ലഭ്യമാക്കിയും നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ പലതവണ ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ ജോബി തോമസ്, എസ്.ഐമാരായ നിതിൻ.എ, സുരേഷ്.എസ്, പ്രിയൻ. എസ്.കെ, എ.എസ്.ഐ സിയാദ് കോട്ട എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |