വടകര: കടത്തനാടൻ മണ്ണിൽ കലാവിസ്മയമൊരുക്കി കൗമാര കലാമേള മിഴി തുറന്നു . ഇടയ്ക്ക് പെയ്ത മഴയ്ക്കു പോലും തണുപ്പിക്കാനാവാത്ത മത്സരച്ചൂടിലായിരുന്നു വേദികൾ.
കഴിഞ്ഞ രണ്ടു തവണയായി നഷ്ടപ്പെട്ടു പോയ അരങ്ങുകൾ തിരിച്ചു കിട്ടിയതിന്റെ ആവേശത്തിലായിരുന്നു ചിലങ്കയണിഞ്ഞെത്തിയ പ്രതിഭകൾ. ആദ്യദിനം തന്നെ ഗ്ലാമർ ഇനങ്ങളായ നൃത്തവും നാടകവും മോണോ ആക്ടുമെല്ലാം വേദിയിലെത്തിയതോടെ ആവേശം വാനോളമായി. ഇന്നലെ മത്സരം നടന്ന 18 വേദികളിലും ആസ്വാദകർ തിങ്ങിനിറഞ്ഞത് വടകരയുടെ കലാഹൃദയത്തിന്റെ തുടിപ്പറിയിക്കുന്നതായി.
മത്സരങ്ങൾ വൈകിയതും ചില വേദികളിലെ മത്സരങ്ങളുടെ മാറ്റവും ചെറിയ കല്ലുകടിയായി. കോഴിക്കോടിന്റെ പാരമ്പര്യ കരുത്തായ നാടക മത്സരം നിലവാരം പുലർത്തി. മുഖ്യ വേദിയായ സെന്റ് ആന്റണിസ് എച്ച്.എസിൽ തിരുവാതിര കളിയോടെയായിരുന്നു മത്സരങ്ങളുടെ തുടക്കം. കേരള നടനം, കുച്ചിപ്പുടി , ഒപ്പന എന്നിവ നടന്നു. സംഗീത മത്സരങ്ങളും ആസ്വാദകർക്ക് വിരുന്നായി. ചെണ്ടമേള പെരുക്കത്തിനും തുടക്കമിട്ടു. വൈകിട്ട് നാലോടെയാണ് വിളിക്കാത്ത ആസ്വാദകനായി മഴയെത്തിയത്. സംഘാടകർ അൽപം പരിഭ്രമിച്ചെങ്കിലും മത്‌സരം തുടർന്നു.
മത്സരം ആരോഗ്യകരമായി മാറണം: മന്ത്രി റിയാസ്
വടകര: സ്കൂൾ കലോത്സവ വേദികൾ അനാരോഗ്യകരമായ മത്സരങ്ങളുടെ വേദിയായി മാറാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 61- മത് ജില്ലാ റവന്യൂ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിവുകളുടെ മാറ്റുരക്കലാണ് നടക്കുന്നത്. എല്ലാവരുടെയും കഴിവുകൾ ഒത്തുചേരുമ്പോള്‍ അതൊരു വലിയ ഉത്സവമായി മാറും. അതാണ് സ്കൂള്‍ കലോത്സവത്തിന്‍റെ പ്രത്യേകത.
ജില്ലയെ സംബന്ധിച്ച് കലോത്സവം ഇവിടെ അവസാനിക്കുന്നില്ല. ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടക്കുകയാണ്.
കോഴിക്കോട്ടുകാർ കാത്തുസൂക്ഷിക്കുന്ന ആതിഥേയത്വവും തനിമയും പാരമ്പര്യവും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവരെ ആകര്‍ഷിക്കണം. അത്തരത്തില്‍ ഏറ്റവും മാതൃകാപരമായ ഒരു കലോത്സവമായി സംസ്ഥാന സ്കൂൾ കലോത്സവത്തെ മാറ്റാൻ കഴിയണം. സ്കൂൾ കലോത്സവങ്ങൾ കൂട്ടായ്മയുടെ വിജയമാണ്. കേരളത്തിന്റെ മതനിരപേക്ഷ മനസുകളാണ് കലോത്സവങ്ങളെ വിജയത്തിലെത്തിക്കുന്നത്. കലോത്സവത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രചാരണവും നടക്കണം. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ പിടിമുറുക്കാൻ സാദ്ധ്യതയേറെയാണെന്നും മന്ത്രി പറഞ്ഞു.
കെ.കെ.രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായി. എം എൽ എമാരായ ടി.പി രാമകൃഷ്ണൻ, ഇ.കെ. വിജയൻ ,കെ.പി കുഞ്ഞമ്മദ് കുട്ടി , നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ, ജനപ്രതിനിധികളായ കെ.കെ വനജ, സിന്ധു പ്രേമൻ, പി .സജീവ് കുമാർ, പ്രേമകുമാരി, ആർ.ഡി.ഡി പി .എം അനിൽ, ഡയറ്റ് പ്രിൻസിപ്പൽ വി.വി .പ്രേമരാജൻ, എസ്.എസ്.കെ.ജില്ലാ പ്രൊജക്റ്റ് കോ ഓർഡിനേറ്റർ എ.കെ അബ്ദുൾ ഹക്കിം, മറ്റ് ജനപ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |