രാജാക്കാട്: ഐതിഹാസിക കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സിൽ എന്ന അഭിമാന ട്രക്ക് ഇനി രാജാക്കാട്ടിലെ സ്വകാര്യ ഹോട്ടലിന് മുന്നിൽ തലയുയർത്തി നിൽക്കും. 1999 മേയ് മുതൽ ജൂലായ് വരെ കാർഗിലിലെ ടൈഗർ ഹിൽസിലും നിയന്ത്രണമേഖലകളിലുമായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി നിരന്തരം യുദ്ധ മേഖലയിലോടിയ അഭിമാന ട്രക്കാണിത്. രാജാക്കാട്ടിലെ ലെമൺ ഗ്രാസ് എന്ന ഹോട്ടലിന്റെ മുമ്പിലാണ് ഈ യുദ്ധവീരൻ ഇപ്പോഴുള്ളത്.
കാർഗിൽ യുദ്ധത്തിലെ ഇന്ത്യൻ സേനയുടെ ഐതിഹാസിക വിജയത്തിനു ശേഷം പത്താംകോട്ടിലെത്തിച്ചു. ഇവിടെ നിന്ന് 20 ലക്ഷം രൂപ മുടക്കി ഇ.വി.എം ഗ്രൂപ്പ് ഉടമ ജോസ് മാത്യു ലേലത്തിൽ പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇ.വി.എം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രാജാക്കാട്ടിലെ ലെമൺ ഗ്രാസ് ഹോട്ടലിൽ ഇത് എത്തിച്ചത്. യുദ്ധത്തിൽ ഉപയോഗിച്ച 24 ഓക്സിജൻ സിലിണ്ടറുകൾ ഇപ്പോഴും ഈ ട്രക്കിൽ സൂക്ഷിച്ചിട്ടുണ്ട്.
1966 മോഡൽ റഷ്യൻ നിർമ്മിത ട്രക്കാണിത്. മിസൈലുകൾ റീഫിൽ ചെയ്യുന്നതിനാവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ യുദ്ധരംഗത്ത് എത്തിക്കുകയായിരുന്നു ഇതിന്റെ പ്രധാന ദൗത്യം. ചരിത്ര പ്രാധാന്യമുള്ള വാഹനങ്ങൾ ഇ.വി എം ഗ്രൂപ്പിന്റെ മറ്റ് സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുണ്ടെന്ന് ഉടമ ജോസ് മാത്യു പറഞ്ഞു. ഇടുക്കി ഡാം നിർമ്മാണത്തിനാവശ്യമായ യന്ത്രങ്ങൾ എത്തിച്ച മാക്ക് ട്രക്ക്, ഹിറ്റാച്ചി കമ്പനിയുടെ പഴയ കാലത്തെ ക്രെയിൻ തുടങ്ങിയവയും ഈ ഗ്രൂപ്പിന്റെ ശേഖരത്തിലുണ്ട്. പൊതു ജനങ്ങൾക്ക് കാണുന്നതിനും വരുംതലമുറയ്ക്ക് ഇത് കണ്ടു മനസിലാക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് ജോസ് മാത്യു പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |