കൊച്ചി: കണ്ടെയ്‌നർ റോഡിലും ആലുവ മുതൽ കളമശേരി വരെ ദേശീയപാതയിലും കണ്ടെയ്‌നർ ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് നിരോധിക്കും.
ലോറികൾ ആഴ്ചകളോളം റോഡരികിൽ നിറുത്തിയിടുന്നത് പാതയോരങ്ങളിൽ മാലിന്യം പെരുകാൻ കാരണമാകുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. കണ്ടെയ്‌നർ റോഡിലും ദേശീയ പാതയോരങ്ങളിലും മാലിന്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡോ. രേണുരാജ് പറഞ്ഞു.
വല്ലാർപാടം ടെർമിനലിലെ പാർക്കിംഗ് സംവിധാനം ലോറി ഡ്രൈവർമാർ ഉപയോഗിക്കണമെന്ന് കളക്‌ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശിച്ചു . ടെർമിനലിലെത്തുന്ന ലോറി ഡ്രൈവർമാരുടെ നമ്പരുകൾ വാഹനങ്ങളിൽ പ്രദർശിപ്പിക്കണം. ചരക്കുമായി വരുന്ന വാഹനങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ ഷിപ്പ്‌മെന്റ് ഏജൻസികൾ സ്വീകരിക്കണം. നിയന്ത്രണം പ്രാബല്യത്തിൽ വന്നശേഷം വഴിയരികൾ പാർക്ക് ചെയ്യുന്ന ലോറികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കളക്ടർ നിർദ്ദേശം നൽകി.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഏലൂർ നഗരസഭാ അദ്ധ്യക്ഷൻ എ.ഡി. സുജിൽ, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരായ പി.വി. ബേബി, പി. റെജികുമാർ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.എച്ച്. ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ ശക്തമായ നടപടികൾ
ദേശീയപാതയോരങ്ങളിൽ സ്വകാര്യ പങ്കാളിത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കും
ദേശീയപാതാ അതോറിറ്റി കാമറ സ്ഥാപിക്കാൻ അനുമതി നൽകും
കാമറകളുടെ അറ്റകുറ്റപ്പണികൾ തദ്ദേശസ്ഥാപനങ്ങൾ നടത്തണം
റോഡുകളിൽ ആവശ്യമായ ദിശാസൂചികകളും ബോർഡുകളും സ്ഥാപിക്കും
പാർക്കിംഗ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ നിയമനടപടികൾ
ജനുവരിയിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |