ചിറ്റൂർ: ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. മാർച്ച് അവസാനത്തിനകം എല്ലാ പഞ്ചായത്തുകളിലെയും മുഴുവൻ വീടുകൾക്കും കുടിവെള്ള കണക്ഷനുകൾ നൽകാൻ കഴിയണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിൽ നടന്നുവരുന്ന ജൽജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതി പ്രവൃത്തിയുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജൽജീവൻ പദ്ധതി പ്രവൃത്തിയിൽ ചിലയിടങ്ങളിൽ അപാകതകളുണ്ടെന്നും പ്രശ്നം പരിഹരിക്കുന്നതിൽ അധികൃതർക്ക് കടുത്ത അലംഭാവമാണെന്നും യോഗത്തിൽ പങ്കെടുത്ത പഞ്ചായത്തു പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും പരാതിപ്പെട്ടു. പൈപ്പ് ഇടുന്നതിനുവേണ്ടി വെട്ടിപ്പൊളിച്ച റോഡ് പുനർനിർമ്മിക്കാത്തതിനാൽ യാത്രക്ലേശവും റോഡപകടങ്ങളും വർദ്ധിച്ചതായും ജനപ്രതിനിധികൾ ആക്ഷേപം ഉന്നയിച്ചു. കുടിവെള്ള വിതരണ പദ്ധതി പ്രവർത്തനത്തിൽ അപാകതകൾ ഉണ്ടെങ്കിൽ അടിയന്തരമായി ഹരിക്കണമെന്നും മന്ത്രി കർശന നിർദ്ദേശം നൽകി.
വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിൽ പ്രത്യേകം അവലോകന യോഗം ചേരാനും ശേഷം ഈ മൂന്നുപഞ്ചായത്തുകളടെയും ചേർന്നുള്ള അവലോകന യോഗം വീണ്ടും 17 ന് കൂടണമെന്നും മന്ത്രി നിർദ്ദേശിച്ചു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസി ബ്രിട്ടോ, എം.സതീഷ്, മറ്റ് ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |