നീലേശ്വരം: ചോയ്യങ്കോട് മഞ്ഞളംകാട് വളവിൽ ആൾട്ടോ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മരിച്ച യുവാക്കൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ചായ്യോത്ത് നടന്ന സ്ക്കൂൾ കലോത്സവം കണ്ട് മടങ്ങുകയായരുന്ന യുവാക്കൾ സഞ്ചരിച്ച കാർ ചെങ്കല്ലുമായി പോകുകയായിരുന്ന ലോറിയിൽ ഇടിച്ചത്.
കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ്, കരിന്തളം മീർകാനത്തെ കിഷോർ, കൊന്നക്കാട് ചിരമ്പക്കോട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ഇന്നലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൂന്നു പേരുടെയും മൃതദേഹം ആദ്യം കരിന്തളം സർവ്വീസ് സഹകരണ ബാങ്ക് പരിസരത്ത് പൊതുദർശനത്തിന് വച്ചു. ഇവിടെ മൃതദേഹം കാണാൻ വൻ ജനാവലിയാണ് തടിച്ചുകൂടിയത്.രാജ്മോഹൻ ഉണ്ണിത്താൻ എം.പി., ഇ.ചന്ദ്രശേഖരൻ എം.എൽ.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, മുൻ എം.എൽ.എ.എം.കുമാരൻ, എം.രാജൻ, ടി.കെ.സുകുമാരൻ, അഡ്വ.കെ.കെ.രാജഗോപാലൻ, അഡ്വ.കെ.കെ.നാരായണൻ, കുര്യാക്കോസ് പ്ലാപ്പറമ്പൻപാറക്കോൽ രാജൻ ,രജീഷ് വെള്ളാട്ട് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.ശ്രീരാഗിന്റെ മൃതദേഹം ചിമ്മത്തോട്ടെ വീട്ടുവളപ്പിലും കിഷോറിന്റെ മൃതദേഹം മീർക്കാനത്തെ വീട്ടുവളപ്പിലും സംസ്കരിച്ചു.
കൊന്നക്കാട്ടെ ചിരമ്പക്കോട്ടെ അനുഷിന്റെ മൃതദ്ദേഹം ആദ്യം കൊന്നക്കാട് ടൗണിൽ പൊതു ദർശനത്തിന് വെച്ചു.ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, പി.ആർ.ചാക്കോ, സി.ജെ. സജിത്, എം.ലക്ഷ്മി, ടി.കെ.സുകുമാരൻ എന്നിവരും ആഭരാഞ്ജലികൾ അർപ്പിച്ചു മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |