കൊച്ചി: പരിശ്രമിക്കാനുള്ള മനസുണ്ടെങ്കിൽ മോഹിക്കുന്നതെന്തും കൈപ്പിടിയിലൊതുക്കാമെന്നതിന് ഉത്തമോദാഹരണമാണ് സി.കെ. ഉമയെന്ന എഴുപതുകാരി. ജീവിതം നിറംമങ്ങിയപ്പോൾ ഉമയുടെ പഠനം എട്ടാംക്ളാസിൽ നിലച്ചു. അപ്പോഴും അക്ഷരങ്ങളും നൃത്തച്ചുവടുകളും കുഞ്ഞുമോഹങ്ങളായി മനസിൽ നീറിക്കിടന്നു. വാർദ്ധക്യത്തിലെത്തിയപ്പോൾ ആ കനൽ ഉമ ഉൗതിത്തെളിച്ചെടുത്തു. ഇന്നിപ്പോൾ ഉമ ചിരിക്കും, സ്വപ്‌നങ്ങൾ സഫലമായ ചിരി.
വീട്ടുജോലിചെയ്‌ത് കൂട്ടിവച്ച പണംമുടക്കി പഠിച്ച് പത്താംതരം തുല്യതാകോഴ്സ് വിജയിച്ച ഉമ ഭരതനാട്യത്തിലും അരങ്ങേറ്റം കുറിച്ചു. സർക്കാർ അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എം.എസ് ഓഫീസ് ആൻഡ് കമ്പ്യൂട്ടർ ഓപ്പറേറ്റർ കോഴ്സ് പൂർത്തിയാക്കി. ഇനി ഹയർ സെക്കൻഡറിക്ക് ചേരണം. ഒപ്പം മോഹിനിയാട്ടവും വീണയും പഠിക്കണം.
പനങ്ങാട് ചേപ്പനം കൈതമനപ്പാടത്ത് ഉമ എട്ടിൽ പഠിക്കുമ്പോൾ 10 മാസത്തെ ഇടവേളയിൽ അമ്മയും അച്‌ഛനും മരിച്ചു. വാർഷിക പരീക്ഷയ്‌ക്കടുത്ത് ചിക്കൻപോക്‌സ് പിടിപെട്ടതോടെ പഠനം നിലച്ചു. 2019 അവസാനം കൊച്ചി കോർപ്പറേഷനിലെ വികസനവിദ്യാകേന്ദ്രത്തിലൂടെ സാക്ഷരതാമിഷൻ പത്താംതരം തുല്യതാ കോഴ്സിൽ ചേർന്നു. കൊവിഡ് കാലത്ത് ക്ലാസുകൾ ഓൺലൈനിലായി. മൊബൈലിൽ ഇന്റർനെറ്റും ഗൂഗിളും പിടിയില്ലാത്ത ഉമയെ ഓൺലൈൻ ക്ലാസ് വലച്ചു. അയൽക്കാരി പെൺകുട്ടിയ കൂട്ടുപിടിച്ച് അതും മറികടന്നു. ഫലം വന്നപ്പോൾ മലയാളത്തിന് എ ഗ്രേഡും മറ്റ് വിഷയങ്ങൾക്ക് ബി, ബി പ്ലസ്, സി ഗ്രേഡുകളും.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ അക്ഷരശ്ളോകസദസിൽ സ്ഥിരംസാന്നിദ്ധ്യമാണ് ഉമ. നർത്തകിയായ ഉഷാ വേണുഗോപാൽ 50നും 80 നുമിടയിലെ പ്രായക്കാരെ ശാസ്ത്രീയനൃത്തം പഠിപ്പിക്കുന്നതറിഞ്ഞ് ആറാംക്ലാസിൽ തിരുവാതിര കളിച്ചപ്പോൾ നർത്തകിയാകണമെന്ന് കൊതിച്ച ഉമ സന്തോഷിച്ചു. കഴിഞ്ഞ മേയ് ദിനത്തിൽ ചങ്ങമ്പുഴ പാർക്കിൽ ഭരതനാട്യം അരങ്ങേറി.
20വർഷം മുമ്പ് ഭർത്താവ് ദിവാകരൻ മരിച്ചപ്പോൾ മൂന്നു പെൺകുട്ടികളുൾപ്പെടെ നാലു മക്കളുമായി പകച്ചുനിന്ന ഉമ വീട്ടുജോലിചെയ്താണ് പിന്നെ കുടുംബം പുലർത്തിയത്. ഇന്നും അതേ ജോലിയാണ്. ഉന്നതവിദ്യാഭ്യാസം നേടിയ പെൺമക്കളായ സിന്ധു, സീമ, സുമ എന്നിവർ വിവാഹിതരാണ്. മകൻ സുധീഷ്.
''നൃത്തപഠനം തുടരും. എട്ടുവർഷംമുമ്പ് നിലച്ച വീണാപഠനത്തിന് 26,000രൂപമുടക്കി വീണവാങ്ങി.
- ഉമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |