കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളിയിൽ കലയുടെ മണി മുഴങ്ങുകയാണ്. നാട് ആവേശം പകരുകയാണ്.
കൊവിഡിന് ശേഷം അരങ്ങുണർന്നതോടെ 33-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് കാഞ്ഞിരപ്പള്ളിയിൽ വർണാഭമായ തുടക്കം. സെന്റ് ഡൊമിനിക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് കലോത്സവം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ബാബു ആന്റണി മുഖ്യാതിഥിയായിരുന്നു. ഉച്ചകഴിഞ്ഞ് സെന്റ് മേരീസ് സ്കൂളിൽ നിന്ന് വർണശബളമായ സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചു. ചെണ്ടമേളത്തിന്റെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ സംഘാടകസമിതി അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു. ക്രിസ്മസ് പാപ്പായുടെ വേഷമണിഞ്ഞ കുട്ടികളും ലോകകപ്പ് ആവേശം നിറച്ച് പ്രമുഖ ടീമുകളുടെ ജഴ്സി അണിഞ്ഞ കുട്ടികളും ഭൂമീദേവിയും മാവേലിയും ഒപ്പനചുവടുകളും ഘോഷയാത്രയെ കൂടുതൽ ഗംഭീരമാക്കി.
ആദ്യദിനം ഏറെയും രചനാമത്സരങ്ങളായിരുന്നു. മത്സരങ്ങൾ വൈകിയതിലും വിധി കർത്താക്കളെ ചൊല്ലിയും പ്രതിഷേധങ്ങളുയർന്നു. രണ്ടാം വേദിയിൽ നടക്കാനിരുന്ന സംസ്കൃതോത്സവം മുന്നറിയിപ്പില്ലാതെ വേദി ഒന്നിലേക്ക് മാറ്റിയത് പ്രതിഷേധത്തിനിടയാക്കി. സ്റ്റേജ് മാനേജർ പോലുമറിയാതെ നടത്തിയ ഈ നീക്കത്തിൽ പ്രതിഷേധിച്ച് കേരള സംസ്കൃത അദ്ധ്യാപക ഫെഡറേഷൻ രംഗത്തെത്തി. ഉദ്ഘാടനചടങ്ങിനായാണ് മത്സരങ്ങൾ വേദി മാറ്റി ക്രമീകരിച്ചത്.
യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 1804 ആൺകുട്ടികളും 3730 പെൺകുട്ടികളും ഉൾപ്പെടെ 5534 വിദ്യാർത്ഥികളാണ് കലാമാമാങ്കത്തിൽ മാറ്റുരക്കുന്നത്. ഇന്ന് 12 വേദികളിലായി മത്സരം നടക്കും. ഭരതനാട്യം, കുച്ചിപ്പുടി, ലളിതഗാനം, തിരുവാതിര, ഒപ്പന, നാടകം, കൂടിയാട്ടം, സംഘനൃത്തം തുടങ്ങിയ മത്സരങ്ങൾ ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |