തൃശൂർ: യുവതയുടെ കലാകായിക സാംസ്‌കാരിക സംഗമം കേരളോത്സവത്തിന് അരങ്ങുണർന്നു. 86 ഗ്രാമപഞ്ചായത്തുകൾ, 16 ബ്ലോക്കുകൾ, ഏഴ് നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നായി അയ്യായിരത്തോളം കലാകായിക പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ അത്‌ലറ്റിക്, ക്രിക്കറ്റ് ഇനങ്ങളോടെ മത്സരങ്ങൾക്ക് തിരിതെളിഞ്ഞു.
വലപ്പാട് ഹൈസ്‌കൂൾ മൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, മുൻ അത്‌ലറ്റിക് താരം അബ്ദുള്ള, യൂത്ത് പ്രോഗ്രം ഓഫീസർ സി.ടി. സബിത, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
വരകളിൽ തെളിഞ്ഞ കേര സംസ്‌കൃതിയോടെയാണ് കേരളോത്സവത്തിലെ സ്റ്റേജിതര മത്സരങ്ങൾക്ക് തുടക്കമായത്. ശിൽപി ടി പി പ്രേംജിയുടെ വരയിൽ അവതരിച്ച കേരനാട് കേരളോത്സവത്തിന്റെ വരവറിയിച്ചു. ഉപന്യാസം, കഥ, കവിത തുടങ്ങി രചനാ മത്സരങ്ങളോടെയാണ് ജില്ലാ പഞ്ചായത്ത് ഹാളിൽ സ്റ്റേജിതര മത്സരങ്ങൾ ആരംഭിച്ചത്. ഡയറ്റ് ഭാഷാധ്യാപകൻ സനോജ് വിധികർത്താവായി. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ് അദ്ധ്യക്ഷനായി.
ഡിസംബർ 17 വരെയാണ് മത്സരങ്ങൾ നടക്കുക. വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ട്, എസ്.എൻ. കോളേജ് നാട്ടിക, ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ, ജില്ലാ പഞ്ചായത്ത് ഹാൾ, ടി.എസ്.ജി.എ തൃപ്രയാർ, തൃശൂർ അക്വാട്ടിക് കോംപ്ലക്‌സ്, ഏങ്ങണ്ടിയൂർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ഓഡിറ്റോറിയം, മുണ്ടൂർ കൈപ്പറമ്പ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് സ്‌പോർട്‌സ് ഇനങ്ങൾ. റീജ്യണൽ തീയറ്റർ, ജവഹർ ബാലഭവൻ (2 വേദികൾ), തൃശൂർ ബി.എഡ് കോളേജ്, ജില്ലാ പഞ്ചായത്ത് ഹാൾ തുടങ്ങിയവ കലാ മത്സരങ്ങൾക്ക് വേദിയാകും.
കേരളോത്സവത്തിന്റെ ഭാഗമായി ഇന്ന് റീജ്യണൽ തിയേറ്ററിൽ മൈം, ഏകാങ്ക നാടകം (മലയാളം, ഇംഗ്ലീഷ്) ജവഹർ ബാലഭവൻ വേദി 1ൽ കളിമൺ ശിൽപ്പ നിർമ്മാണം, പുഷ്പാലങ്കാരം, മെഹന്തി, ജില്ലാ പഞ്ചായത്ത് ഹാളിൽ ചിത്രരചന, കാർട്ടൂൺ, ക്വിസ്, വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ അത് ലറ്റിക്‌സ് മത്സരങ്ങളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |