കടയ്ക്കാവൂർ: വർഷങ്ങളായി അഞ്ചുതെങ്ങ് - വക്കം ഗ്രാമപഞ്ചായത്തുകളുടെ ചിരകാല സ്വപ്നപദ്ധതിയായ അഞ്ചുതെങ്ങ് കായിക്കര കടവ് പാലം എങ്ങുമെത്തിയില്ല. ഇലക്ഷൻ വരുന്നതോടെ കായിക്കര വക്കം കടത്ത് പാലത്തിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ജീവൻ വയ്ക്കുകയും, ഇലക്ഷൻ കഴിയുന്നതോടെ വീണ്ടും നിദ്രയിലാവുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.
പലപ്പോഴും പദ്ധതിക്കായി തുക അനുവദിച്ചതായും, സർവേ നടപടികളും ഭൂമി ഏറ്റെടുക്കലും നടന്ന് ഉടൻ പാലം പണി തുടങ്ങുമെന്നുമാണ് വാദം. പക്ഷേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട കാലതാമസമാണ് നിലവിലുള്ള പ്രശ്നം.
സാമൂഹ്യാഘാതപഠനം കഴിഞ്ഞ് റിപ്പോർട്ട് സമർപ്പിച്ച് സർവേ നടപടികൾ നടക്കുന്നെങ്കിലും പൂർത്തിയാക്കിയിട്ടില്ല. സർവേ നടത്തി സ്കെച്ച് തയ്യാറാക്കേണ്ടതായിട്ടുണ്ട്. കൂടാതെ പുനരധിവാസ പാക്കേജുക്കൾക്കായുള്ള പബ്ളിക്ക് ഹിയറിംഗിന് ബന്ധപ്പെട്ടവരെ റവന്യൂ അധികൃതർ അറിയിച്ചിട്ടും മാസങ്ങളാകുന്നു. തുടർപ്രവർത്തനങ്ങളും മന്ദഗതിയിലാണ്.
അനുമതിയായിട്ടും
പാലം നിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമായ സാമൂഹ്യാഘാത പഠനം പൂർത്തിയായി. കായിക്കര, വക്കം പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ ടി.എസ് കനാലിന് കുറുകെ പാലം നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന് ന്യായമായ നഷ്ടപരിഹാരത്തിനും, പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിട്ടാകണമെന്ന് പഠനത്തിൽ പറയുന്നുണ്ടെങ്കിലും പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്.
ഫണ്ട് റെഡി
പാലം നിർമ്മാണത്തിനായി കിഫ്ബി ഫണ്ട് 28 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 232.2 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മാണം രൂപകല്പന ചെയ്തത്. 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും.
ഏറ്റെടുക്കേണ്ടത്
പാലത്തിലേക്ക് അപ്രോച്ച് റോഡ് നിർമ്മാണത്തിനായി വക്കം,കായിക്കര വില്ലേജിൽ 2.02 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതായുണ്ട്. കായിക്കര പ്രദേശത്ത് 248 മീറ്ററും, വക്കത്ത് 188 മീറ്ററുമാണ് റോഡ് നിർമ്മിക്കേണ്ടത്.
സവിശേഷത
പാലം വന്നാൽ കായിക്കര ആശാൻ സ്മാരകത്തെയും, ഐ.എൻ.എ വക്കം ഖാദർ സ്മാരകത്തെയും തമ്മിൽ ബന്ധിപ്പിക്കും.തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ്, വക്കം പ്രദേശങ്ങളിലെ മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട, ആശാൻ സ്മാരകം, വക്കം ഖാദർ സ്മാരകം, പൊന്നുംതുരുത്ത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാരികളുടെ വരവും പാലം യാഥാർത്ഥ്യമാകുന്നതോടെ കായലോര ടൂറിസവും സുഗമമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |