റാന്നി : അഖില ഭാരതീയ അയ്യപ്പ മഹാസത്രം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സത്രവേദിയിൽ താൽക്കാലികമായി നിർമ്മിച്ചിട്ടുള്ള ക്ഷേത്രത്തിൽ ശബരിമല മുൻ മേൽശാന്തി തിരുനാവായ് സുധീർ നമ്പൂതിരി പ്രതിഷ്ഠ നടത്തി.
സിനിമാതാരം സുരേഷ് ഗോപി ക്ഷേത്രനടയിലെ കൊടി ഉയർത്തി. പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ സമാരംഭ സഭയുടെ അദ്ധ്യക്ഷനായിരുന്നു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. അയിരൂർ ജ്ഞാനാനന്ദാശ്രമം സന്യാസിനി സഘമേശാനന്ദ സരസ്വതികൾ, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, പി.എൻ.നാരായണ വർമ്മ, അയ്യപ്പ ഭാഗവത സത്രാചാര്യ രമാദേവി ഗോവിന്ദ വാര്യർ, ഹരി വാര്യർ, സത്രം ജനറൽ കൺവീനർ എസ്.അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറിമാരായ ബിജുകുമാർ കുട്ടപ്പൻ, വി.കെ.രാജഗോപാൽ എന്നിവർ സംസാരിച്ചു.
ആയിരക്കണക്കിന് അമ്മമാരുടെ നാമജപ ഘോഷയാത്ര തോട്ടമൺ കാവ് ക്ഷേത്രത്തിൽ നിന്ന് സത്ര വേദിയിലേക്ക് നടന്നു. മേൽശാന്തി അജിത് കുമാർ പോറ്റി ക്ഷേത്രം ശ്രീകോവിലിൽ നിന്ന് തെളിച്ച് എഴുന്നെള്ളിച്ചു കൊണ്ടുവന്ന ദീപമാണ് സത്രവേദിയിലെ താൽക്കാലിക ക്ഷേത്രത്തിലും തെളിച്ചത്. 26,27 തീയതികളിൽ ശ്രീചക്ര പൂജയും നവാവരണ പൂജയും മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും.
നവോത്ഥാനത്തിന് തുടക്കം
കേരളത്തിൽ വലിയൊരു നവോത്ഥാനത്തിന് തിരികൊളുത്തുന്ന ചടങ്ങാണ് അയ്യപ്പ സത്രം. നിരോധിച്ചാലും അടിച്ചമർത്തിയാലും നശിച്ചു പോകാത്ത സംസ്കാരമാണ് അയ്യപ്പ സംസ്കാരം. ക്ഷേത്രത്തിന് തീവച്ചെങ്കിലും അയ്യപ്പൻ മരിച്ചില്ല. അയ്യപ്പനെ കൊല്ലാനോ ആ സംസ്കാരത്തെയും ധർമത്തെയും നശിപ്പിക്കാനോ ആർക്കും കഴിയില്ല. അയ്യപ്പൻ ഇരിക്കുന്നത് ജനങ്ങളുടെ മനസിലാണ്. കലിയുഗ വരദനാണ് അയ്യപ്പൻ.
കുമ്മനം രാജശേഖരൻ.
മുൻ മിസോറാം ഗവർണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |