കോട്ടയം. വനിതാ കമ്മിഷന് മുന്നിലെത്തിയ 75 പരാതികളിൽ 18 എണ്ണം തീർപ്പാക്കി. നാലു പരാതികളിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. 53 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി.
ആരോഗ്യകരമായ ദാമ്പത്യ ബന്ധങ്ങൾക്കായുള്ള ബോധവത്കരണം സമൂഹത്തിൽ അനിവാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു. ചങ്ങനാശ്ശേരി ഇ.എം.എസ്.മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന കേരള വനിതാ കമ്മീഷൻ അദാലത്തിൽ പരാതികൾ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. ലിംഗനീതി ഉറപ്പുവരുത്താനായി കമ്മിഷൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. സ്ത്രീ വിരുദ്ധമായ പ്രവണതകൾ സമൂഹത്തിൽ വ്യാപകമാണെന്ന് പരാതികളിലൂടെ മനസിലാക്കുന്നതായി കമ്മിഷൻ പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കി പരാതികളുടെ തുടക്കത്തിൽ തന്നെ പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടത്തും. ഇതിനായി ജാഗ്രതാ സമിതികൾക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടത്തി . കാര്യക്ഷമമായി പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതികൾക്ക് അവാർഡ് നൽകും. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ ജാഗ്രതാ സമിതികൾക്ക് വനിതാ ദിനത്തിൽ അവാർഡ് നൽകും..
പുതിയ അംഗങ്ങളായ അഡ്വ.എലിസബത്ത് മാമ്മൻ മത്തായി, ബി.ആർ.മഹിളാമണി എന്നിവരും അദാലത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |