കോന്നി : തണ്ണിത്തോട് പഞ്ചായത്തിലെ പൂച്ചക്കുളത്ത് വളർത്തുനായകൾക്ക് രക്ഷയില്ല. ഇവിടെ നായകളെ പുലി പിടിക്കുന്നത് പതിവാകുകയാണ്. പ്രദേശത്തെ പത്ത് വളർത്തു നായകളെയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ കാണാതായത്. അർദ്ധരാത്രിയിൽ വളർത്തു നായയെ കണ്മുന്നിൽ പുലി കടിച്ചുകീറുന്ന കാഴ്ച ഭയത്തോടെ മാത്രമേ പൂച്ചക്കുളം അനിലാഭവനിൽ അനിൽ കുമാറിന് ഓർക്കുവാൻ കഴിയൂ.
കഴിഞ്ഞ 16ന് രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. അനിൽകുമാർ കിടന്നുറങ്ങിയ കൃഷിയിടത്തിലെ ഷെഡിൽ നിന്നാണ് പുലി നായയെ പിടിച്ചത്. നായ കുരയ്ക്കുന്ന ശബ്ദം കേട്ടാണ് അനിൽ ഉണർന്നത്. അപ്പോഴേക്കും പുലി നായയെ പിടികൂടിയിരുന്നു. പുലിയെ കണ്ടുഭയന്ന അനിൽകുമാർ കട്ടിലിൽ നിന്ന് ഉരുണ്ട് തറയിൽ വീണു. നായയെ കടിച്ച് ഓടിയ പുലി സമീപത്തെ പാറയിലും നഖം കൊണ്ട് മാന്തിയ പാടുകളും കണ്ടെത്തി. അഞ്ചിൽ അധികം നായകളെ ഇതിനോടകം ഇവിടെ നിന്ന് പുലി പിടിച്ചു. പ്രദേശത്ത് വനാതിർത്തിയിൽ സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന സജ്ജമല്ല.
അദൃശ്യനായി അരികിലുണ്ട്...
ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പുലി ഇറങ്ങിയത്. മുമ്പ് കോയിക്കലേത്ത് വീട്ടിൽ അജികുമാറിന് നേരെ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പുലി ജനജീവിതത്തിന് ഭീഷണിയായിട്ടും വനപാലകർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. പൂച്ചക്കുളത്ത് വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസവും പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. പൂച്ചക്കുളം പുതുപറമ്പിൽ ബിജിന്റെ വീട്ടുമുറ്റത്ത് ആണ് പുലിയെ കണ്ടത്. വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം.
വളർത്തു നായയെ പുലിപിടിച്ചുകൊണ്ട് പോകുന്നത് നേരിട്ട് കണ്ടതാണ്. അധികൃതർ നടപടി സ്വീകരിക്കണം.
അനിൽകുമാർ, അനിലാഭവനം, പൂച്ചക്കുളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |