തൃശൂർ: വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിത 'ജലസേചനം' കഥകളിയായി ആദ്യം അരങ്ങിലെത്തിച്ചതിന്റെ അഭിമാനത്തിലാണ് ആട്ടക്കഥാകൃത്ത് എറണാകുളം സൗത്ത് ചിറ്റൂർ ചിത്തിരയിൽ ഡോ.രാജശേഖരൻ പി.വൈക്കം. വൈലോപ്പിള്ളി സ്മൃതിദിനമായ ഇന്ന് വൈകിട്ട് 6.30ന് സാഹിത്യ അക്കാഡമിയിൽ ജലസേചനത്തിന്റെ കഥകളിയാവിഷ്‌കാരം അരങ്ങേറുമ്പോൾ 1987 മേയിൽ സാഹിത്യ അക്കാഡമിയിൽ ജലസേചനത്തിന് കളിവിളക്ക് തെളിച്ചതിന്റെ ഓർമ്മയിലാണ് അദ്ദേഹം.
വരൾച്ച മൂലമുണ്ടായ കെടുതി പരിഹരിക്കാൻ കാളിന്ദി നദിയെ ബലരാമൻ കലപ്പ കൊണ്ട് വഴിതിരിച്ചു വിടുന്നതാണ് ജലസേചനത്തിലെ പ്രമേയം. പഠനകാലത്ത് കവിതയിലും കഥകളിയിലും കമ്പമുണ്ടായിരുന്ന രാജശേഖരൻ ജലസേചനം വായിച്ചത് മുതൽ അത് കഥകളിയാക്കാൻ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം കഥകളി പണ്ഡിതൻ തൃശൂരിലെ പി.എസ്.വാരിയരോട് പറഞ്ഞപ്പോഴാണ് അവതരണത്തിന് വേദിയൊരുങ്ങിയത്. നിരൂപകൻ ഡോ.എസ്.കെ വസന്തൻ കഥകളിയാവിഷ്‌കാരത്തിന് കവിയുടെ അനുമതി വാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ മരണശേഷമാണ് അവതരിപ്പിക്കാനായത്. മുഖ്യകഥാപാത്രമായ ബലരാമനെ കലാമണ്ഡലം രാമകൃഷ്ണനും (കോട്ടയം) ഗോപീഗോപന്മാരെ മറ്റ് ആറ് പേരും അവതരിപ്പിച്ചു.
എഫ്.എ.സി.ടിയിൽ എൻജിനീയറായിരുന്ന രാജശേഖരൻ കാലികപ്രസക്തിയുള്ള വിഷയങ്ങളുമായി ബന്ധപ്പെടുത്തി സ്ത്രീശക്തിവിജയം, മോഹിനിവിജയം, അർജ്ജുനവിഷാദവൃത്തം തുടങ്ങിയ ആട്ടക്കഥകൾ എഴുതിയിട്ടുണ്ട്. വൈക്കം ക്ഷേത്രത്തിലും കഥകളി ക്‌ളബിലും സ്ഥിരമായി കഥകളി കണ്ടതാണ് പ്രചോദനമായത്. മട്ടാഞ്ചേരി കൊച്ചിൻ കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ.ജയയാണ് ഭാര്യ. മക്കൾ: ഗോപു (ദോഹ), ഗോപിക (അദ്ധ്യാപിക).
ഇന്ന് അഞ്ചാം അവതരണം
ഇന്നത്തെ കലാമണ്ഡലത്തിന്റെ അവതരണവും ചേർത്ത് ജലസേചനം അരങ്ങിലെത്തുന്നത് അഞ്ചാംതവണ. രാജശേഖരന് ശേഷം 1999ൽ കലാമണ്ഡലം വാസു പിഷാരടിയുടെ നേതൃത്വത്തിൽ കലാമണ്ഡലത്തിലും 2019ൽ പീശപ്പിള്ളി രാജീവൻ തൃശൂരിലും തിരുവനന്തപുരത്തും ഏകാഭിനയമായും അവതരിപ്പിച്ചു.
വൈലോപ്പിള്ളിക്ക് മുമ്പിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹം നടന്നില്ല. ആദ്യാവതരണം കാണാൻ മുൻനിരയിൽ മുൻ മുഖ്യമന്ത്രി സി.അച്യുത മേനോനുമുണ്ടായിരുന്നു.
ഡോ.രാജശേഖരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |