കോട്ടയം. ഇന്ത്യയിലെ ആയിരത്തിലധികം ഗ്രാമീണ വനിതാ സംരംഭകരുടെ ഉത്പന്നങ്ങളുമായി ഇരുനൂറോളം സ്റ്റാളുകൾ, 25 ഫുഡ് കോർട്ടുകൾ, ആകെ വരുമാനം ഏഴരക്കോടി രൂപയോളം... ക്രിസ്മസ് - പുതുവത്സര കാലയളവിൽ അക്ഷരനഗരിയെ ആനന്ദത്തിൽ ആറാടിച്ച കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് സമാപനം. പത്തു ദിനങ്ങളിലായി നീണ്ടുനിന്ന മേള ജനപങ്കാളിത്തം കൊണ്ടും കലാപരിപാടികളുടെ നിലവാരം കൊണ്ടും രുചിവൈവിദ്ധ്യം കൊണ്ടും ശ്രദ്ധയാകർഷിച്ചു. സമാപനസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെ തനത് ഗ്രാമീണ രുചിക്കൂട്ടുകൾ കൊണ്ട് തയ്യാറാക്കുന്ന ഭക്ഷണവൈവിദ്ധ്യങ്ങൾ ആസ്വദിക്കാനാണ് കൂടുതൽ പേരെത്തിയത്. അട്ടപ്പാടിയുടെ വനസുന്ദരിയും ലക്ഷദ്വീപിന്റെ അപ്പൽ ചോറും ഉത്തരേന്ത്യൻ വിഭവങ്ങളും മേളയിൽ വേറിട്ടുനിന്നു. സിത്താരയുടെ സംഗീതവിരുന്ന്, ആട്ടം കലാസമിതിയുടെ ഇൻസ്ട്രമെന്റൽ ഫ്യൂഷൻ, മജീഷ്യൻ സാമ്രാജിന്റെ മാജിക് ഷോ, ഊരാളിയുടെ പാട്ടും പറച്ചിലും, ഷബീർ അലിയുടെ ഗസൽ, നഞ്ചിയമ്മയുടെ സംഗീതവിരുന്ന്, ജി. വേണുഗോപാലിന്റെ സംഗീതനിശ തുടങ്ങിയ കലാപരിപാടികളിലേക്ക് ആയിരങ്ങളാണ് ഇരച്ചെത്തിയത്.
കച്ചവടം പൊടിപൊടിച്ചു
ദേശീയ സരസ് മേളയെ ജില്ല ഉത്സവമാക്കിയപ്പോൾ ഒൻപതു ദിവസം കൊണ്ട് കുടുംബശ്രീ സംരംഭകർ നേടിയത് 7.33 കോടി രൂപയുടെ വരുമാനം. 23 വരെയുള്ള കണക്ക് പ്രകാരം 6.45 കോടിയാണ് 243 പ്രദർശന വിപണ സ്റ്റാളുകളിൽ നിന്ന് മാത്രമുള്ള വരുമാനം. ഫുഡ് സ്റ്റാളിൽ നിന്ന് 87.94 ലക്ഷം രൂപ ലഭിച്ചു. പ്രദർശനവിപണന സ്റ്റാളുകളിൽ ഏറ്റവുമധികം വിൽപ്പന നടന്നത് തൃശൂരിൽ നിന്നെത്തിയ കുടുംബശ്രീ വസ്ത്ര വിപണ സ്റ്റാളുകളിലാണ്. തൃശൂരിന്റെ മൂന്നു സ്റ്റാളുകളിലായി 33 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. മറ്റ് സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിൽനിന്നുള്ള സ്റ്റാളുകളാണ് നേട്ടം കൊയ്തത്.
ഭക്ഷ്യമേളയിൽ കണ്ണൂരിന്റെ രുചി വൈവിദ്ധ്യങ്ങളാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 10.69 ലക്ഷം രൂപയുടെ വിൽപ്പന നടത്തി. ഇതരസംസ്ഥാനത്തുള്ള ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് തെലുങ്കാന സ്റ്റാളിന്റേതാണ്. 3.8 ലക്ഷം രൂപയുടെ വിഭവങ്ങളാണ് ഇവിടെനിന്ന് വിറ്റുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |