തിരുവനന്തപുരം: 4.5 കോടിയുടെ കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് വിച്ഛേദിച്ച കണക്ഷൻ പുനഃസ്ഥാപിച്ച് വഞ്ചിയൂർ കോടതി വളപ്പിലെ ബാർ അസോസിയേഷനും കാന്റിനിലേക്കും ജലമോഷണം നടത്തിയ സംഭവത്തിൽ കടുത്ത നടപടികളിലേക്ക് വാട്ടർ അതോറിട്ടി കടക്കുന്നു. നാളെ റവന്യു റിക്കവറിക്കുള്ള ആദ്യ നോട്ടീസ് വാട്ടർ അതോറിട്ടി നൽകും. മറുപടി നൽകാൻ 15 ദിവസം നൽകും. അല്ലെങ്കിൽ അപ്പലേറ്റ് അതോറിട്ടിക്ക് മുന്നിൽ വിഷയമെത്തും. ഒരു മാസത്തിനുള്ളിൽ അപ്പലേറ്റ് അതോറിട്ടിയിൽ ചർച്ച ചെയ്‌ത് പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാം. ഇവിടെയും തീർപ്പായില്ലെങ്കിൽ വാട്ടർ അതോറിട്ടി റവന്യു റിക്കവറി നടപടികളിലേക്ക് കടക്കും.
ഉപഭോക്താവ് കുടിശിക അടയ്ക്കാൻ തയ്യാറാകാതെ വന്നാൽ റവന്യു റിക്കവറിയാണ് ഏക പോംവഴി. ജില്ലാ ജഡ്‌ജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അനധികൃത ജലമോഷണം നടന്നതെന്നാണ് വാട്ടർ അതോറിട്ടി കണ്ടെത്തിയിരിക്കുന്നത്. അതിനാൽ തന്നെ ശിരസ്‌തദാർ ഉൾപ്പെടെയുള്ള അധികൃതരെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയിരുന്നു. ജലമോഷണം കണ്ടെത്തിയ ഉദ്യോഗസ്ഥൻ കണക്ഷൻ വിച്ഛേദിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യവും ശിരസ്‌തദാർക്ക് നൽകിയ നോട്ടീസിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത കണക്ഷൻ വിച്ഛേദിച്ചാൽ മാത്രമെ വാട്ടർ അതോറിട്ടിക്ക് തുടർനടപടികൾ സ്വീകരിക്കാനാവുകയുള്ളൂ. അതിനാൽ കോടതിയിലേക്കുള്ള ലൈനിൽ നിന്ന് കണക്ഷൻ വിച്ഛേദിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ബാർ അസോസിയേഷനിൽ 3.05 കോടിയും കാന്റീനിൽ 1.38 കോടിയുമാണ് കുടിശിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |