കോട്ടയം . ക്രിസ്മസിന് പിന്നാലെ പുതുവർഷവും അടിച്ചുപൊളിക്കാൻ വിനോദസഞ്ചാരികൾ തീരുമാനിച്ചതോടെ കുമരകവും വാഗമണ്ണും ഹൗസ് ഫുള്ളായി. ഹൗസ് ബോട്ടുകളും റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം അഞ്ചാം തീയതി വരെ ബുക്കിംഗാണ്. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് എങ്ങും. കുമരകത്തും വാഗമണ്ണിലും അവസാന നിമിഷം മുറി തേടി എത്തുന്നവർ നിരാശരാവുകയാണ്. 2018 ന് ശേഷം ഇതാദ്യമായാണ് പുതുവർഷത്തിൽ ഇത്രയധികം ബുക്കിംഗ്. കൊവിഡ് ഭീതി പൂർണമായും ഒഴിഞ്ഞതിന് ശേഷം വരുന്ന ആഘോഷമായതിനാൽ സഞ്ചാരികളുടെ എണ്ണത്തിൽ വൻവർദ്ധനയാണുള്ളത്. മലയാളികൾക്ക് പുറമെ വിദേശികളും തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരും കായലും മഞ്ഞും തണുപ്പും ആസ്വദിക്കാൻ എത്തിയിട്ടുണ്ട്.
നിരക്ക് കുത്തനെ ഉയർന്നു.
ഡിമാൻഡ് വർദ്ധിച്ചതോടെ റിസോർട്ടുകളിലും ഹോട്ടലുകളിലും നിരക്കിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായിരുന്ന നിരക്കിൽ നിന്ന് മൂവായിരം മുതൽ അയ്യായിരം രൂപയുടെ വരെ വർദ്ധനവാണ് പല റിസോർട്ടുകാരും വരുത്തിയിരിക്കുന്നത്. 5000 രൂപ നിരക്ക് പറഞ്ഞ അതേ റിസോർട്ടിൽ ഇപ്പോൾ റൂം നിരക്ക് 7000 ത്തിന് മുകളിലാണ്. ഒരു പകലും രാത്രിയും ചെലവഴിക്കുന്നതിന് ആയിരം മുതൽ മുപ്പതിനായിരം രൂപ വരെ ഈടാക്കുന്ന റിസോർട്ടുകളുമുണ്ട്. ഒരു മുറിയുള്ള രണ്ട് പേർക്കുള്ള ഹൗസ് ബോട്ടിന് 1300 രൂപയാണ് നിരക്ക്. ഓഫ് സീസണിൽ 8000 രൂപയ്ക്ക് സർവീസ് നടത്തുമ്പോഴാണ് സീസണിലെ കൊള്ള.
കുമരകം നിറയെ വാഹനങ്ങൾ.
കോട്ടയം - കുമരകം റോഡ് മുഴുവൻ വിനോദ സഞ്ചാരികളുടെ വാഹനങ്ങളാണ്. അഞ്ച് വരെ മുഴുവൻ ഹൗസ് ബോട്ടുകൾക്കും ബുക്കിംഗുണ്ട്. പൂജ അവധി മുതൽ കുമരകത്തുണ്ടായ തിരക്കാണ് ഇപ്പോൾ പാരമ്യത്തിലെത്തിയത്. ഹോട്ടലുകൾക്കും ഷാപ്പുകൾക്കും ചാകരയാണ്. രുചി വൈവിദ്ധ്യം തേടിയെത്തുവന്നവരാണ് ഭൂരിഭാഗവും. ഈ ട്രെൻഡ് തുടർന്നാൽ വേനൽ അവധിയും തുടർന്നുള്ള മൺസൂൺ ടൂറിസവും പൊലിക്കുമെന്നാണ് സംരഭകരുടെ പ്രതീക്ഷ.
ടൂറിസം സംരഭകൻ ഷനോജ് ഇന്ദ്രപ്രസ്ഥത്തിന്റെ വാക്കുകൾ.
കാലാവസ്ഥയാണ് അനുകൂല ഘടകം. പ്രളയ ശേഷം ഇതാദ്യമായാണ് ഇത്രയധികം തിരക്ക്. കൊവിഡിന്റെ ആശങ്ക നീങ്ങിയതും ഗുണകരമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |