തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ചെങ്കൽ,ചിറയിൻകീഴിലെ കീഴാറ്റിങ്ങൽ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ 9ന് ഫയർ എൻജിൻ ചീറിപ്പാഞ്ഞു. നദിയിൽ ഒഴുക്കിൽപ്പെട്ടവരെ കരയ്‌ക്കെത്തിച്ചു. രാവിലെ 9.37ആയപ്പോൾ കഠിനംകുളത്തെ ആറാട്ട് വഴി ബീച്ചിലേക്ക് സൈറൺ മുഴക്കി ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ ഫയർ ടെൻഡർ, പൊലീസ് ജീപ്പുകൾ പാഞ്ഞെത്തി. തൊട്ടുപിന്നാലെ ആംബുലൻസുകളുമെത്തി രക്ഷാപ്രവർത്തനം നടത്തി ദേശീയ ദുരന്തനിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ പ്രളയഉരുൾപൊട്ടൽ സാദ്ധ്യത തയാറെടുപ്പുകളുടെ ഭാഗമായുള്ള മോക്ഡ്രില്ലിലെ കാഴ്ചകളായിരുന്നു ഇതെല്ലാം.ചെങ്കൽ, പൂവച്ചൽ, വെള്ളനാട്, കടയ്ക്കാവൂർ, കഠിനംകുളം പഞ്ചായത്തുകളിലാണ് സാങ്കല്പിക പ്രളയ സാഹചര്യം സൃഷ്ടിച്ചത്. ചെങ്കലിലെ രക്ഷാപ്രവർത്തനത്തിന് സൈന്യവുമിറങ്ങി. തിരുവനന്തപുരം ഉൾപ്പെടെ എല്ലാ ജില്ലകളിലും അതിതീവ്ര മഴയും റെഡ് അലർട്ടും പ്രഖ്യാപിക്കപ്പെട്ട സാഹചര്യം സൃഷ്ടിച്ചാണ് മോക് ഡ്രിൽ നടത്തിയത്. താലൂക്ക്, ജില്ലാ തലത്തിൽ രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ (ഇൻസിഡന്റ് റെസ്‌പോൺസ് ടീം) ഇൻസിഡന്റ് കമാൻഡ് പോസ്റ്റ്, എമർജൻസ് ഓപ്പറേഷൻ സെന്ററുകൾ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ജില്ലാ തലത്തിൽ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം അനിൽ ജോസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി. ജയമോഹൻ എന്നിവരുടെ നേതൃത്വത്തിലും താലൂക്ക് തലങ്ങളിൽ വിവിധ തഹസിൽദാർമാരുടെ നേതൃത്വത്തിലുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.കളക്ടറേറ്റിൽ സജ്ജമാക്കിയ ജില്ലാതല കൺട്രോൾ റൂമിൽ പ്രവർത്തനങ്ങൾ വിലയിരുത്താൻ ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രതിനിധി നിരീക്ഷകനായി എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |