വടകര: വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. സമീപത്തെ കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. രാത്രി പത്തരമണിക്ക് മുൻപ് നഗരമദ്ധ്യത്തിൽ വ്യാപാരി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. അതേസമയം പ്രതിക്കായുള്ള അന്വേഷണം തുടരുന്നതായാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് പുതിയാപ്പ് സ്വദേശി വലിയപറമ്പത്ത് രാജനെ മാർക്കറ്റ് റോഡിലെ സ്വന്തം കടമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജനെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. രാത്രി കാലങ്ങളിൽ കടയിലെത്താറുള്ള രാജന്റെ സൗഹൃദങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രാജനൊപ്പം രാത്രി പത്തു മണിക്ക് ശേഷം നീല ഷർട്ടിട്ട മറ്റൊരാൾ കൂടി കടയിലുണ്ടായിരുന്നതായി സമീപത്തെ കടയിലെ കച്ചവടക്കാരൻ മൊഴി നൽകിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം രാത്രി 9 മണിക്ക് രാജനൊപ്പം ഇരുചക്ര വാഹനത്തിൽ വന്നയാൾ തന്നെയാണ് ഇതെന്നാണ് പൊലീസ് അനുമാനം. സി.സി.ടി.വി ദൃശ്യങ്ങളിൽ രാജനൊപ്പമുണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായിരുന്നില്ല. തുടർന്ന് കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ ലഭിച്ചത്. ഇയാൾ അന്യ സംസ്ഥാന തൊഴിലാളിയാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കൊലയാളി രക്ഷപ്പെടാനുപയോഗിച്ച രാജന്റെ ഇരുചക്ര വാഹനം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |