ചെങ്ങന്നൂർ: മകരവിളക്ക് മഹോത്സവത്തിനായി നടതുറന്നതോടെ സന്നിധാനത്ത് ഭക്തജനത്തിരക്ക് വർദ്ധിച്ചു. 30ന് വൈകിട്ട് 5ന് നടതുറന്നെങ്കിലും ഇന്നലെ മുതലാണ് അഭിഷേകവും പ്രത്യേക പൂജകളും ആരംഭിച്ചത്. തിരക്കിനനുസരിച്ച് ഭക്തരെ പതിനെട്ടാം പടി കയറ്റുന്നതിനാൽ ജ്യോതിർ നഗറിനപ്പുറം ക്യൂ നീണ്ടില്ല.
മണിക്കൂറിൽ ശരാശരി 4500 തീർത്ഥാടകരെയാണ് പൊലീസിന്റെ സഹായത്തോടെ പടികയറ്രിവിടുന്നത്.
ദർശനസമയം കൂട്ടിയതും തിരക്ക് ഒഴുവാകുന്നതിന് കാരണമായി. മാത്രമല്ല കുട്ടികൾക്കും വയോജനങ്ങൾക്കും അംഗപരിമിതർക്കുമായി വലിയ നടപന്തലിൽ പ്രത്യേക ക്യൂ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പുലർച്ചെ 2.30ന് ആരംഭിക്കുന്ന ദർശനം ഉച്ചക്ക് 1.30നാണ് അവസാനിക്കുന്നത്. തുടർന്ന് വൈകിട്ട് 3ന് തുറക്കുന്ന നട രാത്രി 11.30വരെ ദർശനത്തിനായി തുറന്നുവയ്ക്കും. വെർച്ച്വൽ ക്യൂ ബുക്കുചെയ്തും സ്പോട്ട് ബുക്ക് ചെയ്തും തീർത്ഥാടകർ സന്നിധാനത്ത് എത്തുന്നുണ്ട്. ജനുവരി 8വരെയുള്ള വെർച്ച്വൽ ക്യൂ ബുക്കിംഗ് പൂർണ്ണമായി. ദിനംപ്രതി 90,000 പേർക്കാണ് വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യുവാൻ സാധിക്കുക. ഇനിയുള്ള ദിവസങ്ങളിൽ സന്നിധാനത്ത്
ഒരുലക്ഷത്തിലധികം തീർത്ഥാടകരെത്തുമെന്നാണ് കണക്കുകൂട്ടൽ.
മലകയറ്റത്തിനിടെ ആരോഗ്യപ്രശ്നം ഉണ്ടായാൽ മലകയറ്റം നിറുത്തി വിശ്രമിക്കുകയും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. എരുമേലിയിൽ നിന്നും പരമ്പരാഗത കാനനപാതയിലൂടെ കുമളിയിൽ നിന്നും വണ്ടിപ്പെരിയാർ - സത്രം - പുൽമേട് - പാണ്ടിത്താവളം വഴിയും തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തുന്നുണ്ട്. മണ്ഡലകാലത്തുനിന്ന് വ്യത്യസ്തമായി ഉരൽക്കുഴി തീർത്ഥത്തിലും ഭസ്മക്കുളത്തിലും കുളിക്കാനെത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. വനത്തിനുള്ളിലെ ഔഷധ സസ്യങ്ങളിൽ തട്ടി ഒഴുകിയെത്തുന്ന വെള്ളമാണ് ഉരൽക്കുഴി തീർത്ഥമായി പാറക്കെട്ടുകളിൽ നിന്ന് താഴേക്ക് പതിക്കുന്നത്. പുൽമേടുവഴി സന്നിധാനത്തേക്ക് എത്തുന്നവരാണ് ഉരൽക്കുഴി തീർത്ഥത്തിൽ കുളിച്ചശേഷം ദർശനത്തിനായി എത്തുന്നത്. വന്യജീവികൾ അധികമുള്ള പുൽമേടുവഴിയും പരമ്പരാഗത കാനനപതയിലൂടെയുമുള്ള യാത്രയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷയുടെ ഭാഗമായി നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 4ന് ശേഷം പുൽമേട്ടിൽ നിന്ന് തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. പുൽമേടു പാതയിലൂടെ നിത്യേന 1500നും 2000നും ഇടയിൽ തീർത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തുന്നത്. മകരവിളക്ക് ദിനത്തിലെയും തലേദിവസത്തെയും വെർച്വൽക്യൂ ബുക്കിംഗ് പൂർണ്ണമായി. ജനുവരി 15 മുതൽ പന്തളത്തുനിന്ന് കൊണ്ടുവന്ന തിടമ്പും കൊടിക്കൂറയുമുപയോഗിച്ചുളള എഴുന്നെള്ളത്തും പടിപൂജയും ആരംഭിക്കും. 20ന് രാവിലെ 7ന് നടയടച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കുന്നതോടെയാണ് മണ്ഡല - മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |