തൃശൂർ: പുന്നയൂർക്കുളത്ത് ഒരേദിവസം രണ്ടു യുവാക്കൾ ആത്മഹത്യചെയ്ത സംഭവങ്ങളിൽ സമാനതയില്ലെന്ന് പറയുമ്പോഴും ഒരാൾ ഓൺലൈൻ ലോൺ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഒരുങ്ങി പൊലീസ്. കുന്നത്തൂർ സ്വദേശി മുഫാരിസ് വിദേശത്ത് നിന്ന് മടങ്ങിയെത്തി കടക്കെണിയിലായിരുന്നു.
ഫാഷൻ തുന്നൽ സ്ഥാപനം നടത്തിയിരുന്ന മുഫാരിസിന് സാമ്പത്തികപ്രശ്‌നം ഉണ്ടായിരുന്നു. അറുപതോളം വായ്പാ ആപ്പുകൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഫോണിൽ ഭീഷണി മെസേജുകളുമുണ്ടായിരുന്നു. കൂടുതൽ അന്വേഷണത്തിനായി മുഫാരിസിന്റെ രണ്ട് ഫോണുകൾ സൈബർ സെല്ലിന് കൈമാറിയിരിക്കുകയാണ്.
കടക്കെണിയിലാണെന്നും ആത്മഹത്യയിൽ മറ്റ് ഉത്തരവാദികളില്ലെന്നും മുഫാരിസ്, ജീവനെടുക്കുംമുമ്പ് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബാങ്ക് ഇടപാടുകൾ വിശദമായി പരിശോധിക്കും. ഏതെങ്കിലും ബിസിനസുകളിൽ പണം ഇറക്കിയിട്ടുണ്ടോയെന്നും ബിസിനസ് തകർച്ച മരണത്തിന് കാരണമായിട്ടുണ്ടോ എന്നും പരിശോധിക്കും.
കഴിഞ്ഞ 26നാണ് ചമ്മന്നൂർ സ്വദേശി മുകേഷും മുഫാരിസും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്. ഇവർ തമ്മിൽ യാതൊരു സൗഹൃദമോ പണമിടപാടുകളോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒട്ടേറെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഒരോന്നിൽനിന്ന് 5000 രൂപയാണ് മുഫാരിസ് വായ്പ എടുത്തിരുന്നത്. ഈ തുക ബിസിനസ് ആവശ്യത്തിനായാണ് ഉപയോഗിച്ചിരുന്നത്. വായ്പാ തുക അടച്ചെങ്കിലും ചില ആപ്പുകൾ കൂടുതൽ തുകയാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു.
മരിക്കുന്നതിനുമുൻപുള്ള ദിവസങ്ങളിലെ കോൾ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾകൂടി പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
സാമൂഹിക മാദ്ധ്യമങ്ങളിൽ കാണുന്ന ഓൺലൈൻ ലോൺ ആപ്പുകളുടെ പരസ്യങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ലളിതമായ നടപടികളിലൂടെ അക്കൗണ്ടിലേക്ക് വായ്പയായി പണം കിട്ടും. ആധാർകാർഡും പാൻകാർഡും മാത്രം മതി. തിരിച്ചടവ് തീയതിക്കുമുൻപ് പണം ചോദിച്ചാണ് ഭീഷണി തുടങ്ങുന്നത്. കൂടുതൽ തുക ചോദിക്കും. കാലാവധി കഴിഞ്ഞാലും പണം കൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ഒടുവിൽ വായ്പ വാങ്ങിയതിന്റെ പതിൻമടങ്ങ് നൽകിയാലും വലയിൽ നിന്ന് രക്ഷപ്പെടാനാവില്ല.
ലോൺ കെണി പണിയാവുന്നത് ഇങ്ങനെ:
ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ വിവരങ്ങളും ചിത്രങ്ങളും ചോർത്തിയെടുക്കാനുള്ള സമ്മതം നൽകുന്നത് കെണിയാകുന്നു
എപ്പോൾ വേണമെങ്കിലും ഫോണിൽനിന്ന് ഏത് വിവരങ്ങളും ചിത്രങ്ങളും ചോർത്തിയെടുത്ത് ഭീഷണിപ്പെടുത്താനുളള ആയുധമാക്കും
അപമാനഭാരംമൂലം പുറത്ത് പറയാതെ പലരും ഭീഷണിക്ക് വഴങ്ങി പണം കൊടുക്കുന്നതോടെ തട്ടിപ്പുകാർ വ്യാപകമായി തഴച്ച് വളരും
തട്ടിപ്പ് സംഘങ്ങളിൽ അധികവും അന്യസംസ്ഥാനക്കാരായതിനാൽ കേസന്വേഷണത്തിനും പ്രതികളെ കുടുക്കാനും പണിയാകും
മുകേഷിന്റെ ഫോൺ വിദഗ്ദ്ധർ പരിശോധിച്ചപ്പോൾ വായ്പാ ആപ്പുകൾ അടക്കം മറ്റ് അസ്വാഭാവികമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മുഫാരിസിന്റെ മൊബൈൽ വീണ്ടും പരിശോധിക്കും. സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.
- അമൃത് രംഗൻ, വടക്കേക്കാട് എസ്.എച്ച്.ഒ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |