കൊച്ചി: മയക്കുമരുന്ന് കേസിൽനിന്ന് 'ഊരിത്തരാമെന്ന്' വിശ്വസിപ്പിച്ച് പ്രതിയിൽനിന്ന് അഞ്ചുലക്ഷംരൂപ തട്ടിയ സംഘത്തിലെ ഒരാൾ എക്സൈസ് പിടിയിലായി. എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞയാളും മുഖ്യസൂത്രധാരനും ഒളിവിലാണ്.
കോട്ടയം പാലാ സ്വദേശി അലക്സ് ചാണ്ടിയാണ് (32) അറസ്റ്റിലായത്. കളമശേരി സ്റ്റേഷനിലെ കഞ്ചാവുകേസിലെ പ്രതിയായ ഇയാൾ ലഹരിവിമോചനകേന്ദ്രത്തിലടക്കം ചികിത്സതേടി അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാളിൽനിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മുഖ്യസൂത്രധാരനെ കിട്ടിയാലേ എക്സൈസ് ഉദ്യോഗസ്ഥനായി ചമഞ്ഞെത്തിയത് ആരെന്ന് വ്യക്തമാകൂ. നിലവിൽ പൊലീസും ഈ കേസ് അന്വേഷിക്കുന്നുണ്ട്.
22 ഗ്രാം എം.ഡി.എം.എ കൈവശം വച്ചതിന് ഓണക്കാലത്ത് മൂവാറ്റുപുഴ എക്സൈസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് തട്ടിപ്പിൽ കരുങ്ങിയത്. കേസെല്ലാം തേഞ്ഞുമാഞ്ഞെന്നുകരുതി ഒളിവുജീവിതം അവസാനിപ്പിച്ച ഇയാൾ അറസ്റ്റിലായപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞത്.
അലക്സ് ചാണ്ടിയടങ്ങുന്ന സംഘം മൂന്നാംപ്രതിയെ സമീപിച്ച് അഞ്ച് ലക്ഷം രൂപ നൽകിയാൽ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു. കാക്കി പാന്റ്സ് ധരിപ്പിച്ച് ഒരാളെ എക്സൈസ് ഉദ്യോഗസ്ഥനായും അവതരിപ്പിച്ചു. മൂന്ന് ലക്ഷംരൂപ സൂത്രധാരനും രണ്ടുലക്ഷം രൂപ അലക്സ് ചാണ്ടിയും കൈക്കലാക്കി. പ്രതിയുമായി സംസാരിച്ച ഫോൺ രേഖകളും ബാങ്ക് ഇടപാടുകളും ലഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് സംഘം.
മയക്കുമരുന്ന് കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചവരെ കാത്തിരിക്കുന്നത് ഉൗരാക്കുടുക്ക്. വഞ്ചനാക്കേസിന് പുറമേ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിന് എൻ.ഡി.പി.എ കേസിലും ഉൾപ്പെടുത്തും. എത്ര അളവിലാണ് ലഹരി പിടികൂടിയത് അതേ ശിക്ഷതന്നെ ഇവർക്കും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |