കോട്ടയം . " വായിച്ചു വളരുക " എന്ന സന്ദേശം യാഥാർത്ഥ്യമാക്കാൻ കേരളത്തിലുടനീളം അലഞ്ഞു നടന്ന് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് വിത്തുപാകി ആറായിരത്തോളം വായനശാലകൾക്ക് തുടക്കമിട്ട പി എൻ പണിക്കരുടെ നീലംപേരൂരുള്ള ജന്മഗൃഹം സ്മാരകമാക്കുമെന്ന സാംസ്കാരിക വകുപ്പിന്റെ പ്രഖ്യാപനം പാഴ് വാക്കായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എ കെ ബാലൻ സാംസ്കാരിക മന്ത്രിയായിരുന്നപ്പോഴാണ് പണിക്കരുടെ മക്കൾ സ്ഥലം സൗജന്യമായി സർക്കാരിന് നൽകിയത്. മൂന്നു കോടി ചെലവഴിച്ച് നാലു നിലയിൽ സ്മാരകം പണിയുമെന്നായിരുന്നു പ്രഖ്യാപനം. രണ്ടാം പിണറായി സർക്കാരിൽ സാംസ്കാരിക വകുപ്പ് മന്ത്രിയായ സജി ചെറിയാനും വാഗ്ദാനം ആവർത്തിച്ചെങ്കിലും വർഷമൊന്നു കഴിഞ്ഞിട്ടും സ്മാരകം ഉയർന്നില്ല.
നൂറ് വർഷത്തോളം പഴക്കമുള്ള ജീർണാവസ്ഥയിലായ വീട് നീലംപൊത്തുമെന്നറിഞ്ഞ് കോട്ടയം പബ്ലിക് ലൈബ്രറി മാനേജ്മെന്റ് നൽകിയ അഞ്ച് കോടി രൂപ ഉപയോഗിച്ച് നവീകരണ പ്രവർത്തനം ആരംഭിക്കുകയാണ്. ഇന്നലെ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ എം ജി സർവകലാശാലാ വൈസ് ചാൻസിലർ സാബു തോമസ് ലൈബ്രറിയുടെ വിഹിതം പി എൻ പണിക്കരുടെ മകൻ പി എൻ ബാലഗോപാലിന് കൈമാറി. " അച്ഛന് ഒരു വീട് നിർമ്മിച്ച് നൽകാൻ പണ്ട് കേരളത്തിലുടനീളം ലൈബ്രറി പ്രവർത്തകർ ഒന്നര ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു. ഭിക്ഷാംദേഹിയല്ലെന്ന് പറഞ്ഞ് പണം വാങ്ങാൻ അച്ഛൻ തയ്യാറായില്ല. മരണശേഷവും ആരിൽ നിന്നും ഫണ്ട് പിരിക്കരുതെന്ന് പറഞ്ഞിരുന്നു. അച്ഛനൊപ്പം ഗ്രന്ഥശാലാ പ്രവർത്തനത്തിൽ സജീവമായിരുന്ന കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ മുൻകൈയെടുത്ത് ലൈബ്രറി പൊതുയോഗത്തിന്റെ അനുവാദത്തോടെ അഞ്ചു ലക്ഷം രൂപ നൽകുന്നതിനാലാണ് സ്വീകരിച്ചതെന്ന് മകൻ ബാലഗോപാൽ പറഞ്ഞു. സാധാരണക്കാരുടെ മനസിലെ ഇരുട്ടുമാറ്റി അവരെ അക്ഷര ലോകത്തോട് അടുപ്പിച്ച അച്ഛന്റെ പേരിൽ എം ജി സർവകലാശാലയിൽ ചെയർ ആരംഭിക്കണമെന്നതാണ് ഇനിയുള്ള ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ചെയർ ആരംഭിക്കുന്നതിന് ആവവശ്യമായ കാര്യങ്ങൾ സർവകലശാല ചെയ്യുമെന്ന് വൈസ് ചാൻസലർ ഉറപ്പ് നൽകി. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. ബാബുകുഴിമറ്റം , കെ സി വിജയകുമാർ, ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |