പറവൂർ: ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനപള്ളി തിരുനാൾ കച്ചവടംകഴിഞ്ഞ് തിരിച്ചുപോകുംമുമ്പ് കച്ചവടത്തിനെത്തിയവർ ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക്കും കൂട്ടിയിട്ടു കത്തിച്ചത് നാട്ടുകാർ തടഞ്ഞു. കച്ചവടക്കാരുടെ കൈയിൽനിന്ന് ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന കളറുകൾ പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം.
പള്ളിയിലെ തിരുനാൾ ഞായറാഴ്ചയാണ് സമാപിച്ചത്. തിരുനാൾ ദിനങ്ങളിൽ പൊരി, പോപ്കോൺ, കളർ മിഠായികൾ തുടങ്ങിയവ വില്പന നടത്തിയവർ സാധനങ്ങൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിന് മുമ്പ് ബാക്കിവന്ന ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക്കും പള്ളിയുടെ പരിസരത്തിട്ട് കത്തിച്ചത്. നാട്ടുകാർ തടയുകയും ആരോഗ്യവിഭാഗത്തെ അറിയിക്കുകയും ചെയ്തു. ആരോഗ്യവിഭാഗം, ചേന്ദമംഗലം പഞ്ചായത്ത്, പൊലീസ് അധികൃതർ സ്ഥലത്തെത്തി. ഉപയോഗിച്ച എണ്ണ പിടിച്ചെടുത്തു നശിപ്പിച്ചു. അധികൃതരുടെയും നാട്ടുകാരുടെയും കൈകളിൽ പറ്റിയ കളറുകൾ കഴുകിയിട്ടും പോകുന്നുണ്ടായിരുന്നില്ല. എളങ്കുന്നപ്പുഴ സ്വദേശിയുടെ താത്കാലിക കടയിലെ ജീവനക്കാർ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. ഇവരിൽനിന്ന് പെരുന്നാളിന് വിറ്റ ഭക്ഷ്യവസ്തുക്കളുടെയും കളറുകളുടെയും സാമ്പിളുകൾ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ആരോഗ്യവിഭാഗം ശേഖരിച്ചു. സാമ്പിളുകൾ ഇന്ന് ഫുഡ് സേഫ്റ്റി അധികൃതർ വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |