കോട്ടയം: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നിയമിച്ച അഞ്ചു മണ്ഡലം പ്രസിഡന്റുമാരെ സംസ്ഥാന നേതൃത്വം വെട്ടി നിരത്തിയതോടെ ഒരിടവേളയ്‌ക്ക് ശേഷം കോട്ടയത്തെ കോൺഗ്രസിൽ വിവാദം വീണ്ടും മുറുകി. കോൺഗ്രസ് ഔദ്യോഗിക വിഭാഗത്തിന് അനഭിമതനായ ഡോ. ശശിതരൂർ എം.പിയെ ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസ് മഹാസംഗമത്തിലേക്ക് ക്ഷണിച്ചതിനെ തുടർന്ന് സംസ്ഥാന - ജില്ലാ കോൺഗ്രസ് നേതൃത്വം ഇടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ നിയമിച്ച അഞ്ചു മണ്ഡലം പ്രസിഡന്റുമാരെ വെട്ടി നിരത്തിയത്. എന്നാലിത് ഏകാധിപത്യ നടപടിയാണെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ വിമർശനം.
ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ അഞ്ചു മണ്ഡലം പ്രസിഡന്റുമാരെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റുകുര്യൻ ജോയ് നിയമിച്ചത്. എന്നാൽ ജില്ലയുടെ ചുമതലയുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജെ. പ്രേംരാജ് ജില്ലാ പ്രസിഡന്റ് നിയമിച്ച കമ്മിറ്റി ചുമതല ഏറ്റെടുക്കരുതെന്ന നിർദ്ദേശിക്കുകയായിരുന്നു. ഇതേച്ചൊല്ലി സമൂഹ്യമാദ്ധമങ്ങളിൽ പ്രവർത്തകരുടെ പോസ്റ്റുകൾ നിറയുകയാണ്.
ചിന്റു ഉമ്മൻചാണ്ടിയുടെ ആത്മ മിത്രം
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് ഉമ്മൻചാണ്ടിയുടെ ആത്മ മിത്രവും എ ഗ്രൂപ്പ് സീനീയർനേതാവും ഡി.സി.സി മുൻ പ്രസിഡന്റുമായ കുര്യൻ ജോയിയുടെ മകനുമാണ്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമാണ് കോട്ടയം. ഉമ്മൻചാണ്ടി വിശ്രമത്തിലായതോടെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസിലെയും കോൺഗ്രസിലെയും പല നേതാക്കളും മറ്റ് ഗ്രൂപ്പുകളിലേക്ക് മാറിയെന്ന ആരോപണം പ്രവർത്തകർക്കിടയിൽ ശക്തവുമാണ്. മുൻ മന്ത്രി കെ.സി. ജോസഫാണ് കോട്ടയത്ത് എ ഗ്രൂപ്പ് കാര്യങ്ങൾ ഉമ്മൻചാണ്ടിയുമായ് ആലോചിച്ചു ചെയ്യുന്നത്.
'മേയ് ആദ്യം യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം നടത്തുന്നതിന്റെ ഭാഗമായി താഴെതട്ടിൽ പ്രവർത്തനം ശക്തമാക്കാനാണ് ബന്ധപ്പെട്ടവരുമായ് ആലോചിച്ചു മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചത്. ഇത് സംസ്ഥാന നേതൃത്വം മരവിപ്പിച്ചതിനെക്കുറിച്ച് പ്രതികരിക്കാനില്ല".
- ചിന്റുകുര്യൻ ജോയ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |