SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

കുട്ടനാടിന് പ്രതീക്ഷയായി ആലപ്പി റൈസ് പ്രഖ്യാപനം

rice

ആലപ്പുഴ : നെല്ല് സംഭരണത്തിൽ കുട്ടനാടിന് പ്രതീക്ഷയായി ജില്ലാപഞ്ചായത്തിന്റെ ആലപ്പിറൈസ് പദ്ധതി. കുട്ടനാട്ടിൽ നിന്ന് സംഭരിക്കുന്ന നെല്ല്, സംസ്കരിച്ച് അരിയാക്കി വിപണിയിലെത്തിക്കുന്ന പദ്ധതി യാഥാർത്ഥ്യമായാൽ സംഭരണ വിഷയത്തിൽ ക‌ർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഇതോടെ അറുതിയാകും.

അരിയും മൂല്യവർധിത ഉത്പന്നങ്ങളും വിദേശ വിപണിയിലെത്തിക്കാൻ ചെങ്ങന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന കുട്ടനാട് റൈസ് പാർക്ക് കേന്ദ്രീകരിച്ച് ആലപ്പി ബ്രാന്റ് കുത്തരിയും ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം.

മുളക്കുഴ പഞ്ചായത്തിൽ കോട്ടയിൽ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മിൽസിന്റെ 13.67 ഏക്കർ ഭൂമിയിലെ 5.18 ഏക്കർ സ്ഥലത്താണ് 6582 ചതുരശ്രയടി വിസ്തീർണമുള്ള ഫാക്ടറി സംവിധാനം പാർക്കിനായി ഒരുങ്ങുന്നത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ നെല്ല് സംഭരിച്ച് അരിയാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി സജി ചെറിയാൻ നൽകിയ നിവേദനത്തിലാണ് പാർക്ക് നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചത്. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് ഫണ്ട് കണ്ടെത്തിയത്.

പദ്ധതിക്ക് നിലവിൽ 10 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ബ‌ഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നതെങ്കിലും നബാർഡുൾപ്പെടെയുള്ള ഏജൻസികളിൽ നിന്ന് ആവശ്യമായ പണം വായ്പയായി ലഭ്യമാക്കാനാണ് നീക്കം.

സംഭരണ പ്രശ്നങ്ങൾക്ക് അറുതിയാകും

1.ഈർപ്പത്തിന്റെയും പതിരിന്റെയും പേരിൽ അനാവശ്യ ചൂഷണത്തിനിരയാക്കുന്ന നിലവിലെ സാഹചര്യം പദ്ധതി നിലവിൽ വരുന്നതോടെ ഇല്ലാതാകും. മാത്രമല്ല നെല്ലിന് മെച്ചപ്പെട്ട വില ഉറപ്പാക്കാനും തവിട്, ഉമി, തവിടെണ്ണ, പൊടിയരി തുടങ്ങിയ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളിലൂടെ കൂടുതൽ ലാഭം നേടാനും കഴിയും

2.കുട്ടനാട്, അപ്പർ കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിലെ കർഷരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന നെല്ലാണ് പാർക്കിൽ സംസ്കരിക്കുക. ഇതിനായി സെൻട്രൽ ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി സ്ഥാപനങ്ങളുടെ സഹായമുണ്ടാകും. സപ്ലൈകോ, കൺസ്യൂമർഫെഡ് സംവിധാനങ്ങളിലൂടെയാണ് ഉത്പന്നങ്ങൾ വിപണിയിലിറക്കുക

3.മണിക്കൂറിൽ അഞ്ചു ടൺ പ്രോസസ് ചെയ്യാവുന്ന അത്യാധുനിക ഉപകരണങ്ങൾ പാർക്കിൽ സ്ഥാപിക്കുകയാണ് ലക്ഷ്യം. 300 ദിവസം രണ്ടു ഷിഫ്റ്റുകളിലായി തൊഴിൽ നൽകാനാകും.വർഷം 24,000 മെട്രിക് ടൺ നെല്ല് സംഭരിക്കാനും. അതിനെ അരിയാക്കി മാറ്റാനും കഴിയും.5,000 മെട്രിക് ടൺ ശേഷിയുള്ള സംഭരണ ശാലകളിൽ നെല്ല് കേടുകൂടാതെ സംഭരിക്കാം

4.നെല്ല് വേഗത്തിൽ സംഭരണ കേന്ദ്രത്തിൽ എത്തിച്ചാൽ ഏറ്റെടുക്കുന്നതിലെ കാലതാമസം മൂലമുള്ള നഷ്ടവും കൊയ്ത നെല്ല് വെള്ളം കയറി നശിക്കുന്നതു പോലുള്ള നഷ്ടങ്ങളും ഒഴിവാക്കാനാകും. കിറ്റ്കോ ലിമിറ്റഡ് തയ്യാറാക്കിയ 36 കോടി രൂപയുടെ പദ്ധതി നോഡൽ ഏജൻസിയായ കിൻഫ്ര,കരാറുകാരായ ക്രസന്റ് കൺസ്ട്രക്ഷൻ മുഖാന്തിരമാണ് നടപ്പാക്കുന്നത്

ചെങ്ങന്നൂർ റൈസ് പാർക്ക് കേന്ദ്രീകരിച്ച് ആലപ്പി ബ്രാന്റിൽ കുത്തരി ഉൽപ്പാദനമാണ് ലക്ഷ്യം.ആവശ്യമായ പണം മറ്റ് ഏജൻസികളിൽ നിന്ന് സമാഹരിക്കും

- എ. മഹേന്ദ്രൻ, പ്രസിഡന്റ്, ജില്ലാപഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL