SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

പാചക വാതക പ്രതിസന്ധി ഇഷ്ട ഭക്ഷണങ്ങൾ വെട്ടി ഹോട്ടലുകൾ!

 വിറകടുപ്പ് ഒരുക്കാൻ ഇടമില്ല

 വേവുള്ള വിഭവങ്ങൾ ഒഴിവാക്കുന്നു

കൊല്ലം: യുദ്ധ പശ്ചാത്തലത്തിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ ജില്ലയിലെ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്. പ്രമുഖ വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കാൻ ഹോട്ടലുടമകൾ നിർബന്ധിതരായി. സ്ഥിതി തുടർന്നാൽ ഹോട്ടലുകൾ അടച്ചിടേണ്ട അവസ്ഥയുണ്ടാവും. പ്രതിസന്ധി മറികടക്കാൻ വിറകടുപ്പുകളിലേക്ക് മാറുന്നതിന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

വിറകടുപ്പുകൾ ഉപയോഗിക്കാൻ സ്ഥല സൗകര്യമുള്ള ഹോട്ടലുകൾ ഇതിലേക്ക് മാറിയെങ്കിലും എല്ലാ വിഭവങ്ങളും ഇത്തരത്തിൽ പാചകം ചെയ്യാൻ കഴിയുന്നില്ല. ദീർഘനേരം വേവിക്കേണ്ട വിഭവങ്ങൾ പല ഹോട്ടലുകളും താത്കാലികമായി ഒഴിവാക്കി. മലയാളിക്ക് പ്രിയപ്പെട്ട രുചിക

ളിൽ പലതും അപ്രത്യക്ഷമാവുകയാണ്.

നിലവിലെ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ഇതോടെ ഉപഭോക്താക്കൾ കുറയുമെന്ന ആശങ്ക ചെറുകിട ഹോട്ടലുടമകളെ അലട്ടുന്നു. വൻകിട ഹോട്ടലുകൾ വില വർദ്ധിപ്പിക്കുമ്പോൾ വ്യാപാരത്തെ കാര്യമായി ബാധിക്കില്ലെങ്കിലും മറ്റിടങ്ങളിൽ ഇതല്ല അവസ്ഥ. ലോണുകളെയും ഓവർഡ്രാഫ്റ്റുകളെയും ആശ്രയിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി പ്രഹരമാണ് ഉണ്ടാവാൻ പോവുന്നത്. ഹോട്ടലുകൾക്ക് പുറമെ ചായക്കടകൾ, കല്യാണ മണ്ഡപങ്ങൾ, വാതക ശ്മശാനങ്ങൾ എന്നിവയുടെ പ്രവർത്തനവും താളം തെറ്റിയിരിക്കുകയാണ്. സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജില്ലയിലെ ഭക്ഷ്യമേഖല പൂർണമായും നിശ്ചലമായേക്കാം.

വിറകിന് പൊള്ളുന്ന വില


വിറകടുപ്പിലേക്ക് മാറാൻ ശ്രമിക്കുന്നവരെ വല്ലാതെ വലയ്ക്കുകയാണ് വിറകിന്റെ വില. വിറക് കെട്ടിന് 300 മുതലാണ് നിലവിലെ വില. തടിമില്ലുകളിൽ നിന്നുള്ള പാഴ്ത്തടികൾക്ക് പോലും വൻ ഡിമാൻഡാണിപ്പോൾ. ഗ്യാസ് ക്ഷാമം പരിഹരിക്കാൻ സാദ്ധ്യമായ ഇടങ്ങളിലെല്ലാം വിറകടുപ്പുകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും നഗരപ്രദേശങ്ങളിലെ ഹോട്ടലുകളിൽ ഇതിന് സ്ഥലസൗകര്യമില്ല.

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോ. നിർദ്ദേശങ്ങൾ

 പരമ്പരാഗത പാചക മാർഗമായ വിറക് അടുപ്പ് ഉപയോഗപ്പെടുത്തണം

 വൈദ്യുതി പാചക ഉപകരണങ്ങൾ ഉൾപ്പെടെ ബദൽ മാർഗങ്ങൾ ഉപയോഗിക്കണം

 പരമാവധി വിഭവങ്ങൾ കുറച്ച് മെനു പരിഷ്കരിക്കുക

 സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പുനക്രമീകരിക്കുക

വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ചെറുകിട വ്യാപാരികളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. നിലവിൽ ഭക്ഷണ സാധന വിലവർദ്ധവനവിന് സാദ്ധ്യത കുറവാണ്. എന്നാൽ ഈ സ്ഥിതി തുടർന്ന് പോയാൽ വില ഉയർത്തേണ്ടി വരും

ആർ. ചന്ദ്രശേഖരൻ, സംസ്ഥാന സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL