SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

ശവസംസ്കാരം പോലും പ്രതിസന്ധിയിൽ, കട്ടൻകാപ്പി കുടി മുടങ്ങും

d

കോട്ടയം: ഗാർഹികേതര പാചക വാതക ക്ഷാമം രൂക്ഷമായത് ഹോട്ടലുകളെ മാത്രമല്ല ശവസംസ്കാരത്തെപ്പോലും ബാധിക്കുന്നു. എൽപിജി സിലിണ്ടറിന് ഡിമാൻഡ് കൂടി സ്റ്റോക്ക് ചെയ്യാൻ ലഭ്യമല്ലാതെ വന്നതോടെ ശവസംസ്കാരം പ്രതിസന്ധിയിലായി.

ഹൈന്ദവാചാരപ്രകാരം വീടുകളിലും തദ്ദേശ സ്ഥാപനം വക ശ്മശാനത്തിലും ശവദാഹത്തിന് പാചക വാതകമാണ് ഉപയോഗിക്കുന്നത്. ഒരു മൃതദേഹം ദഹിപ്പിക്കുന്നതിന് ശരീര വലിപ്പമനുസരിച്ച് കുറഞ്ഞത്ഒന്നര സിലിണ്ടർ വേണ്ടി വരും. വിറകും ചാണക വരളിയും തൊണ്ടും ചിരട്ടയും മറ്റുമുപയോഗിച്ചുള്ള ദഹിപ്പിക്കലിന് ഏറെ സമയമെടുക്കുമെന്നതിനാലാണ് മൂന്നു മണിക്കൂറിനുള്ളിൽ ദഹിപ്പിക്കുന്ന ഗ്യാസിലേക്ക് മാറിയത്. വീട്ടിൽ സ്ഥല പരിമിതി ഉള്ളവർക്കും ഗ്യാസ് ഉപയോഗിച്ചുള്ള ദഹനമാണ്സൗകര്യം. പല തദ്ദേശ സ്ഥാപനങ്ങളും വൈദ്യുതി ശ്മശാനം ആരംഭിച്ചെങ്കിലും വൈദ്യതി തടസവും ജനറേറ്റർ ഉപയോഗിക്കുന്നതിലെ അധിക ചെലവും കാരണം ഗ്യാസിലേക്ക് മാറിയിരുന്നു.

കട്ടൻകാപ്പികുടി മുടങ്ങാൻ സാധ്യത

കോട്ടയംകാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ കട്ടൻകാപ്പി എൽപി.ജി ക്ഷാമത്തോടെ മുടങ്ങാൻ സാദ്ധ്യതയെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് പറഞ്ഞു.ചെറുകിട സംരഭമായിട്ടാണ് നാടൻ കാപ്പിപൊടി നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചു മാത്രമേ കാപ്പികുരു വറുക്കാനാവൂ. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിഡർ ലഭ്യത ഇല്ലാതായതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ മേഖല. കാപ്പിപ്പൊടി കൂടുതലായി സ്റ്റോക്കു ചെയ്യാത്തതിനാൽ എൽപിജി ക്ഷാമം തുടർന്നാൽ കട്ടൻ കാപ്പി കുടി അവതാളത്തിലാകും.

കൂടുതൽ ഹോട്ടലുകൾ പൂട്ടി

ഹോട്ടലുകൾക്ക് വാണിജ്യ സിലിണ്ടർ നൽകേണ്ടെന്നാണ് കമ്പിനകൾ ഏജൻസികൾക്കു നൽകിയ നിർദ്ദേശം. സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ അടച്ചു പൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം കൂടി.ചോ റ് തയ്യാറാക്കുന്നതിന് കൂടുതൽ ഇന്ധനം വേണ്ടിവരുമെന്നതിനാൽ ഊണ് നൽകുന്നതും . ദോശ ,അപ്പം ഇഡലിയടക്കം നാടൻ വിഭവങ്ങൾക്കു പുറമേ ചിക്കൻ ബീഫ് വിഭവങ്ങൾ തയ്യാറാക്കുന്നതും പലരും നിറുത്തി. വഴിയോരങ്ങളിലെ ചെറുകടി തയ്യാറാക്കുന്നവരെയും ഗ്യാസ് ക്ഷാമം ബാധിച്ചു.

അടുപ്പ് പുകയാൻ നെട്ടോട്ടം

കോട്ടയം: പാചക വാതകത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനിടെ വിതരണ കേന്ദ്രങ്ങളിൽ വൻ തിരക്ക്. സിലിണ്ടർ കിട്ടില്ലെന്ന പേടിയിൽ ബുക്ക് ചെയ്തവരും ബുക്ക് ചെയ്യാൻ കഴിയാത്തവരും കൂട്ടത്തോടെ ഏജൻസികളിലേയ്ക്ക് എത്തിയതോടെ മണിക്കൂറുകളുടെ ക്യൂവാണ് എല്ലായിടത്തും.
ഗാർഹികോപയോഗത്തിനുള്ള സിലിണ്ടർ ബുക്ക് ചെയ്താൽ അടുത്ത ദിവസംതന്നെ കിട്ടിയിരുന്ന സ്ഥിതി ഇപ്പോഴില്ല. ഒറ്റ സിലിണ്ടർ ഉള്ളവർ 21 ദിവസവും ഇരട്ട സിലിണ്ടർ ഉള്ളവർ 30 ദിവസവും ഇടവിട്ട് എന്ന രീതിയിലാണ് വിതരണം. എന്നാലും കൃത്യമായി ബുക്ക് ചെയ്യാനും കഴിയുന്നില്ല. ബുക്ക് ചെയ്യുന്ന പാചകവാതക സിലിണ്ടർ,​ വിതരണത്തിന് വീടുകളിൽ കൊണ്ടു വരുമ്പോൾ ഒ.ടി.പി നിർബന്ധമാക്കും.

ഒ.ടി.പി സന്ദേശം ഇല്ലാതെ ഗ്യാസ് വിതരണം ചെയ്യില്ല. ഫോൺ നമ്പർ വ്യത്യാസം ഉൾപ്പെടെ ഉള്ള സാഹചര്യത്തിലും സിലിണ്ടർ വിതരണം ചെയ്യാൻ കഴിയില്ല. വീടുകളിലേയ്ക്ക് എത്തിക്കുമ്പോഴും ബുക്ക് ചെയ്ത് കിട്ടാത്ത സമീപവാസികൾ ജീവനക്കാരോട് കയർക്കുന്ന സംഭവങ്ങളും നിരവധി.

മൂന്നിലൊന്നായി കുറഞ്ഞു

നോമ്പ് കാലമായതിനാൽ ഗ്യാസ് സിലിണ്ടറിന് ഏറ്റവും ഡിമാൻഡുള്ള സമയം കൂടിയാണ്. ഒരു ദിവസം ശരാശരി മൂന്ന് ലോഡ് വരെ ഒരു ഏജൻസിയിൽ എത്തിയിരുന്നെങ്കിൽ ഇപ്പോൾ ഒരു ലോഡായി കുറഞ്ഞു. വിതരണ കേന്ദ്രത്തിൽ എത്തും മുന്നേ തീരും. ഗ്യാസ് തീരും മുറയ്ക്ക് ബുക്ക് ചെയ്ത് വാങ്ങുന്നതാണ് പലരുടേയും രീതി. പെട്ടെന്ന് ക്ഷാമം വന്നതോടെ ബുക്ക് ചെയ്യാൻ കഴിയാത്തതും പ്രതിസന്ധിയായി. ഏജൻസികൾക്ക് മുന്നിൽ തർക്കവും ബഹളവുമുണ്ട്.

ആശങ്കയിൽ നഗരവാസികൾ

പാചക വാതക സിലിണ്ടർ ക്ഷാമം നഗരവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഫ്ളാറ്റുകളിലടക്കമുള്ളവർക്ക് പാചക വാതകമല്ലാതെ മറ്റൊരു വഴിയുമില്ല. ഗ്രാമ പ്രദേശങ്ങളിൽ വിറകടുപ്പ് ഉണ്ടെന്നത് ചെറിയൊരാശ്വാസം. അവസരം മുതലെടുത്ത് വിറകിനും വിലകൂട്ടുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL