SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

മുട്ടയാർ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം

1

പൂവാർ: നെയ്യാറിന്റെ കൈവഴിയായ മുട്ടയാറിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുട്ടയാർ മാലിന്യപ്പുഴയായ അവസ്ഥയിലാണ്. മുട്ടയാർ നവീകരണം ആവശ്യപ്പെട്ട് പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ നിരവധി സമര പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. ശ്രമദാനമായി നാട്ടുകാർ ഒരുതവണ മുട്ടയാർ നവീകരിക്കുകയും ചെയ്തു.എന്നാൽ തുടർ പ്രവർത്തനങ്ങൾ ഇല്ലാതെപോയത് മുട്ടയാറിന് വീണ്ടും നാശത്തിലേക്ക് നയിച്ചു.

മുട്ടയാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ടിൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളും പകർച്ചവ്യാധിഭീതിയും പ്രദേശത്ത് നിലനിൽക്കുന്നതായി കണ്ടെത്തി. മുട്ടയാർ മാലിന്യ മുക്തമാക്കണമെന്നാവശ്യപ്പെട്ട് പൂവാർ പഞ്ചായത്തിനും,ബ്ലോക്ക് ജില്ല പഞ്ചായത്തുകൾക്കും പരാതികൾ നൽകി. എം.എൽ.എ, എം.പി തുടങ്ങിയ ജനപ്രതിനിധികൾക്കും പരാതി നൽകിയിരുന്നു.നവീകരണം സാദ്ധ്യമാകാത്ത സാഹചര്യത്തിൽ മുട്ടയാർ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വില്ലനായി ചർമ്മരോഗങ്ങളും

പൂവാർ ഗ്രാമപഞ്ചായത്തിലെ 3,4,5വാർഡുകളിൽ വ്യാപിച്ചുകിടക്കുന്ന മുട്ടയാറിന്റെ പരിസരത്ത് 250ഓളം കുടുംബങ്ങളുണ്ട്. ഇവരുടെ കുടിവെള്ള സ്രോതസ് പ്രധാനമായും കിണറുകളായതിനാൽ ജലജന്യരോഗങ്ങൾ ഉണ്ടാകുന്നതും സാധാരണമാണ്. വസ്ത്രങ്ങൾ അലക്കാനും, കന്നുകാലികളെ കുളിപ്പിക്കാനും സ്ഥിരമായി മുട്ടയാറിനെ ആശ്രയിക്കുന്നവർക്ക് വിട്ടുമാറാത്ത സ്കിൻ ഡിസീസുകൾ ഉണ്ടാകുന്നതായി സവ്വേയിൽ വെളിപ്പെടുത്തി. ദുർഗന്ധം വമിക്കുന്നതിനാൽ പ്രായമേറിയവർക്കും കുട്ടികൾക്കും ശ്വസിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

മഴക്കാലത്ത് മുട്ടയാറിൽ വെള്ളം കയറുമ്പോൾ സമീപത്തെ വീടുകളിലും വെള്ളം കയറും. ഒഴുക്ക് നിലച്ചതിനാൽ ആഴ്ചകളോളം മലിനജലം കെട്ടിക്കിടക്കും. 50മീറ്ററോളം വീതിയുണ്ടായിരുന്ന മുട്ടയാർ ഇന്ന് പലസ്ഥലങ്ങളും 5മീറ്റർ പോലുമില്ല.

കൈയേറ്റവും

മുട്ടയാറിനെ സംരക്ഷിക്കാൻ കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിലെ ജോൺ ബ്രിട്ടാസ് എന്ന ജനപ്രതിനിധി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുട്ടയാറിന്റെ അതിർത്തികൾ കണ്ടെത്തി കല്ലുകൾ സ്ഥാപിച്ച് കൈയേറ്റം ഒഴിപ്പിക്കാൻ നടപടി തുടങ്ങി.എന്നാൽ മുട്ടയാർ നെയ്യാറിൽ സംഗമിക്കുന്ന സ്ഥലത്ത് അതിരുകൾ ശരിയായ രീതിയിൽ കണ്ടെത്താനായില്ലെന്നും ആക്ഷേപമുണ്ട്. കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ പൂർത്തീകരിച്ചതായി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.

തിരുപുറം ഗ്രാമപഞ്ചായത്തിലെ മാവിളക്കടവിൽ തുടങ്ങി പഴയാറ്റിൻകര,ആയിരംതൈ, ആറാട്ടുകടവ്,അരുമാനൂർ ക്ഷേത്രക്കടവ്,ബണ്ട്റോഡ് കടന്ന് നെയ്യാറിൽ സമാപിക്കും. ബണ്ട് റോഡിന് കുറുകെ 3ഷട്ടറുള്ള കലിങ്കുണ്ട്.ഇവിടെ നീരൊഴുക്ക് നിശ്ചലമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL