
കാസർകോട്: ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. കുമ്പഡാജെ പഞ്ചായത്ത് പരിധിയിലെ മാർപ്പിനടുക്കയിലാണ് യുവാവിനെ കുത്തിക്കൊന്നത്. മാർപ്പിനടുക്ക ബദ്രു കുഡ്‌ലുവിലെ കൊറഗയുടെ മകൻ ബി.കെ സുരേഷ് (42) ആണ് മരിച്ചത്. സംഭവത്തിൽ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ കേസെടുത്തു. ഞായറാഴ്ച രാത്രി 9.25 ഓടെ മാർപ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപത്തായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരേഷും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക്
നയിച്ചത്. മാർപ്പിനടുക്ക ജംഗ്ഷനിൽ നിൽക്കുകയായിരുന്ന സുരേഷിനെ ഒന്നാംപ്രതി കിരൺ പിച്ചാത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ആക്രമണത്തിന് അഖിലേഷ് സഹായം ചെയ്തതായും പറയുന്നു.
ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരേഷിന്റെ മകൻ സുഭാഷ് നൽകിയ പരാതിയിൽ ബദിയടുക്ക പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ബദിയടുക്ക ഇൻസ്‌പെക്ടർ ആർ.പി അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |