കോട്ടയം . പ്രളയരഹിത കോട്ടയമെന്ന സ്വപ്നവുമായി മുന്നേറുന്ന മീനച്ചിലാർ മീനന്തലയാർ നദീ സംയോജനപദ്ധതി പേരൂർ ഭാഗത്തെ മണ്ണെടുപ്പിൽ തട്ടി വിവാദച്ചുഴിയിലായി. തിട്ട ഇടിഞ്ഞ് നദീതിരത്തെ വീടുകൾ നിലംപൊത്തുമെന്നാരോപിച്ച് ബി ജെ പിക്കൊപ്പം കോൺഗ്രസും രംഗത്തെത്തി. ദുരന്തനിവാരണ നിയമത്തിൽപ്പെടുത്തിയാണ് ആഴംകൂട്ടൽ നടക്കുന്നത്. ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കൗൺസിലർമാരെ അടക്കം കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയുടെ ഇടപെടലോടെ മണ്ണ് നീക്കുന്ന ജോലി തടസപ്പെട്ടു. എതിർപ്പ് ശക്തമായതോടെ പ്രശ്ന പരിഹാരത്തിന് കളക്ടർ നാളെ യോഗം വിളിച്ചിട്ടുണ്ട്. പ്രളയ നിയന്ത്രണമെന്ന പേരിൽ പുഴയുടെ അടിത്തട്ട് താഴ്ത്തുന്നത് സ്വാഭാവികമായ ചെരിവ് ഇല്ലാതാക്കി നീരൊഴുക്കിന്റെ വേഗത കുറയ്ക്കുമെന്നും ഇത് പ്രളയസ്ഥിതി രൂക്ഷമാക്കുമെന്നും മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റ് എസ് രാമചന്ദ്രൻ പറഞ്ഞു. ജലനിരപ്പ് താഴുന്നത് വേനൽക്കാലത്ത് രൂക്ഷമായ ജലദൗർലഭ്യത്തിനും കാരണമാകുമെന്നതിനാൽ മീനച്ചിലാറിലെ ഖനനം നിറുത്തി വിശദമായ പഠനം നടത്തണമെന്നാണ് പരിസ്ഥിതിവാദികളുടെ ആവശ്യം.
ആരോപണങ്ങൾ ഇവ.
നദീതീര സംരക്ഷണ മണൽ വാരൽ നിയമം ലംഘിച്ചു.
ദുരന്തനിവാരണ നിയമ ചട്ടം പാലിച്ചില്ല.
പുഴയുടെ വീതിയുടെ നാലിലൊന്ന് വീതി ഇരുവശത്തും ഒഴിച്ചിട്ടിട്ടില്ല.
മണൽ സാന്നിദ്ധ്യം പഠിക്കാൻ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചില്ല.
പദ്ധതി കോർഡിനേറ്റർ കെ അനിൽകുമാറിന്റെ വാദം.
ജല സേചനവകുപ്പ് ഗ്രീൻ ട്രൈബ്യൂണൽ നിയമം അനുസരിച്ചാണ് പേരൂർ ഭാഗത്ത് ഒഴുക്ക് വർദ്ധിപ്പിക്കുന്ന ജേലി നടത്തുന്നത്. പുഴയായിരുന്നിടത്ത് റബർ വച്ച് വനമാക്കിയത് നീക്കം ചെയ്തതിൽ ചിലർക്ക് എതിർപ്പുണ്ടാകാം. കര ഇടിയുന്ന ഭാഗം തെളിച്ചാൽ ഒഴുക്കോടെ വെള്ളം പരന്നൊഴുകി മറുവശത്ത് കര ഇടിയുന്നത് ഒഴിവാകും. വെള്ളപ്പൊക്കവും ഇല്ലാതാകും. മണ്ണ് മാഫിയക്ക് വേണ്ടിയെന്ന ആരോപണം ശരിയല്ല. ഇ ടെണ്ടർവഴി കളക്ടറാണ് മണ്ണ് ലേലം ചെയ്യുക.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയുടെ മറുവാദം.
മീനച്ചിലാറിൽ ഏറ്റവും വീതിയും ആഴവുമുള്ള ഭാഗമാണ് പേരൂർ. ഇവിടെ എന്തിന് മാന്തുന്നുവെന്ന് അറിയില്ല. ഫണ്ടില്ലാത്തതിനാൽ തിട്ട കെട്ടില്ലെന്ന് ജലസേചന വകുപ്പ് അറിയിച്ചതിനാൽ തീരം ഇടിഞ്ഞ് നിരവധി വീടുകൾ നിലംപൊത്തും. ശാസ്ത്രീയ പഠനം നടത്താതെയാണ് ആറിന് ആഴംകൂട്ടുന്നതും മണ്ണെടുക്കുന്നതും. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |