കഞ്ഞിക്കുഴി: പുന്നയാറിൽ വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന മൂന്നു കുട്ടികളും അപകടനില തരണം ചെയ്തു. അതേസമയം വ്യാപാര ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റി സ്വദേശികളായ കാരാടിയിൽ ബിജു- ടിന്റു ദമ്പതികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ചത്.
കൃഷിക്കാരനായിരുന്ന ബിജുവും ടിന്റുവും ഏതാനും മാസങ്ങൾക്കു മുമ്പാണ് കഞ്ഞിക്കുഴിയിൽ ചെറിയ ഹോട്ടൽ ആരംഭിക്കുന്നത്. കടം തിരിച്ചു കൊടുക്കാനാകാതെ വന്നപ്പോൾ വാടകയ്‌ക്കെടുത്ത മേശയും മറ്റും തിരികെ കൊണ്ടു പോകുന്ന സ്ഥിതിയുണ്ടായി. ഇതിനിടെ ബ്ലേഡ് പലിശയ്ക്ക് പണം കടം വാങ്ങിയ ചിലർ ബിജുവിനെയും ടിന്റുവിനെയും ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. ബിജുവിന്റെ അമ്മയുടെ പേരിലുള്ള 87 സെന്റ് പുരയിടത്തിന്റെ പട്ടയം പണയപ്പെടുത്തി പണം കടം വാങ്ങാനും ഇവർ ശ്രമം നടത്തിയിരുന്നു. എന്നാൽ പട്ടയം പണയപ്പെടുത്തി ബിജു ബ്ലേഡ് മാഫിയയിൽ നിന്നും പണം പലിശയ്ക്ക് എടുത്തതായി സംശയമുണ്ടെന്ന് അയൽക്കാർ പറയുന്നു. നിലവിൽ പട്ടയം എവിടെയാണെന്ന് അറിയില്ലെന്നും വീട്ടിൽ സൂക്ഷിച്ചിരുന്ന പട്ടയം നഷ്ടപ്പെട്ടതായും ബന്ധുക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |