ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ് എന്നിവയ്ക്ക് മുന്നോടിയായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിനും ബജ്‌രംഗ് പുനിയയ്ക്കും വിദേശ പരിശീലനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ബജ്‌രംഗ് പുനിയയ്ക്ക് കിർഗിസ്ഥാനിലെ ഇസിക് കൂളിലും വിനേഷ് ഫോഗട്ടിന് ഹംഗറിയിലെ ബുഡെപെസ്റ്റിലുമാണ് പരിശീലനം നടത്താൻ അനുമതി നൽകിയിരിക്കുന്നത്. ജൂലായ് ആദ്യവാരം ഇവർ വിദേശത്തേക്ക് പോകും. പരിശീലകൻ അടക്കം ഏഴുപേർക്ക് ഒപ്പം പോകാനും അനുമതിയുണ്ട്.
ലൈംഗിക പീഡനക്കേസിൽ കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ പ്രതിഷേധ സമരത്തിൽ മുൻ നിരയിലുണ്ടായ താരങ്ങളാണ് ബജ്‌രംഗ് പുനിയയും വിനേഷ് ഫോഗട്ടും. ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമർപ്പിച്ചതോടെ ഗുസ്തി താരങ്ങൾ സമരം അവസാനിപ്പിച്ചിരുന്നു. ഏഷ്യൻ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ് എന്നിവയിലേക്കുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് വിദേശ പരിശീലനം.
വിദേശപരിശീലനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഇരുതാരങ്ങളും സ്പോർട്‌സ് അതോറ്റിറ്റി ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകിയിരുന്നു. അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ അനുമതി നൽകിയെന്നാണ് കേന്ദ്ര കായികമന്ത്രാലയം അറിയിച്ചത്.
സെപ്കംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഹാങ്ചൗവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ബെൽഗ്രേഡിൽ സെപ്തംബർ 16 മുതൽ 24 വരെയാണ് ലോക ചാമ്പ്യൻഷിപ്പ് നടക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |