ഇരിട്ടി: കാട്ടാന അക്രമത്തിൽ മരണമടഞ്ഞ യുവാവിന്റെ സംസ്‌കാരം കഴിയുന്നതിന് മുമ്പേ വീണ്ടും ഭീതി വിതച്ച് കാട്ടു കൊമ്പന്മാർ. ആറളം, ചാക്കാട് ഗ്രാമങ്ങളിലെ ജനങ്ങളെയാണ് പ്രദേശത്തിറങ്ങിയ രണ്ട് കാട്ട് കൊമ്പന്മാർ ഏഴ് മണിക്കൂറോളം ഭീതിയിലാഴ്ത്തിയത്.
തിങ്കളാഴ്ച പുലർച്ചയോടെ ആറളം പുഴയുടെ തുരുത്തിൽ കാണപ്പെട്ട കാട്ടാനകളെ തുരത്തി ആറളം ഫാമിൽ കയറ്റി വിടുന്നവരെ മേഖലയിലെ ജനങ്ങൾ മുൾ മുനയിലായിരുന്നു .ആറളം മുഴക്കുന്ന് പഞ്ചായത്തുകളുടെ മദ്ധ്യേ ഒഴുകുന്ന ബാവലി പുഴയുടെ ഭാഗമായ ആറളം ചാക്കാട് പുഴയുടെ തുരുത്തിലാണ് രാവിലെ 7 മണിയോടെ രണ്ട് കാട്ടാനകളെ നാട്ടുകാർ കണ്ടത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി ആനകളെ നിരീക്ഷിക്കുകയും ഇവയെ തുരത്തി വിടാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഒമ്പതുമണിയോടെ കാട്ടാനയെ തുരത്തുവാൻ ഉള്ള നടപടികൾ തുടങ്ങിയെങ്കിലും ശക്തമായ മഴ തടസ്സമായി. തുടർന്ന് 11 മണിയോടെ വനംവകുപ്പ് അധികൃതർ പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും ഒരു മണിക്കൂറോളം എടുത്ത് ആനകളെ ഇവിടെനിന്നും മാറ്റി.
ഹർത്താൽ ദിനം ആയതിനാൽ തന്നെ ആന ഇറങ്ങിയ വിവരമറിഞ്ഞ് നിരവധി പേർ കാട്ടാനകളെ കാണാനെത്തിയത് പൊലീസിനും വനംവകുപ്പുദ്യോഗസ്ഥരെയും നന്നേ വലച്ചു. വനംവകുപ്പിലെ അറുപതോളം വരുന്ന ഉദ്യോഗസ്ഥരും ആറളം, മുഴക്കുന്ന് സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് കാട്ടാനകളെ തുരത്തൽ നടപടികൾക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |