കോട്ടയം : പൂർണമായല്ലെങ്കിലും ഇന്ന് മുതൽ കാമ്പസുകൾ ഉണരുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം കാമ്പസിലേയ്ക്ക് തിരികെ എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് പലരും. ഹോസ്റ്റലുകൾ തുറന്നതോടെ ഇന്നലെ മുതൽ വിദ്യാർത്ഥികൾ എത്തിത്തുടങ്ങി. എങ്കിലും കൊവിഡ് ആശങ്കയ്ക്ക് ഇപ്പോഴും കുറവില്ല. കോളേജും പരിസരങ്ങളും വൃത്തിയും വെടിപ്പുമാക്കി. ആളനക്കമില്ലാതെ കാടുംപടലും പിടിച്ച് കിടന്ന മൈതാനങ്ങൾ സജ്ജമാക്കി. അകലംപാലിച്ച് ക്ളാസുകൾ നടത്താനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അവസാന വർഷ ബിരുദ, പി.ജി ക്ളാസുകളാണ് ഇന്ന് മുതൽ ഓഫ് ലൈൻ കൂടിയാകുന്നത്. തെർമോ സ്കാനർ, സാനിറ്റൈസർ എന്നിവയും ക്ളാസിന്റെ വാതിലിൽ വച്ചിട്ടുണ്ട്. താപനില പരിശോധിച്ചാവും ക്ളാസിലേയ്ക്ക് കയറ്റുക. കൂടുതൽ വിദ്യാർത്ഥികളുള്ള ക്ളാസുകൾ ഓഡിറ്റോറിയങ്ങളിലേയ്ക്കും മാറ്റും.
യാത്രയാണ് പ്രശ്നം
ഐഡന്റിറ്റി കാർഡ് ധരിച്ച വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണമെന്ന നിർദേശമുണ്ടെങ്കിലും ബസ് സർവീസ് കുറഞ്ഞത് പ്രധാന വെല്ലുവിളിയാണ്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേയ്ക്കുള്ള ഭൂരിഭാഗം സർവീസുകളും നിലച്ചു. കോളേജ് സമയത്ത് ബസില്ലാത്ത പ്രദേശങ്ങളുമുണ്ട്. ഇവർക്ക് തത്കാലം ഓൺലൈൻ ക്ളാസിൽ അഭയം പ്രാപിക്കാമെങ്കിലും ഭാവിയിൽ യാത്ര പ്രതിസന്ധിയിലാകും. കെ.എസ്.ആർ.ടി.സിയും പൂർണ തോതിൽ സർവീസ് പുന:രാരംഭിച്ചിട്ടില്ല.
ഹോസ്റ്റലുകൾ എങ്ങനെ
മുൻപ് ഒരു മുറിയിൽ നാലു പേർ വരെയുണ്ടായിരുന്ന ഹോസ്റ്റൽ മുറികൾ ഇനി ആളെക്കുറയ്ക്കണം. പല ഹോസ്റ്റലുകൾക്കും മുറികൾ കുറവാണ്. മുൻപുണ്ടായിരുന്നതിനേക്കാൾ മൂന്നിലൊന്ന് പേരെ താമസിപ്പിക്കാവൂയെന്നാണ് നിർദേശം.
കാമ്പസ് അടച്ചത് ഗുണവുമായി
ദീർഘകാലം കാമ്പസ് അടച്ചത് ഗുണകരമാക്കിയ കോളേജുകളുമുണ്ട്. കോട്ടയം സി.എം.എസ് കോളേജിലെ ലൈബ്രറിആധുനിക രീതിയിൽ പണികഴിപ്പിക്കാനായത് ഇത് മൂലമാണ്. ക്ളാസുണ്ടായിരുന്നെങ്കിൽ ഇത്രയധി പുസ്തകങ്ങൾ മാറ്റാൻ കഴിയുമായിരുന്നില്ല. കോളേജിന്റെ മെയിന്റനൻസ് വർക്കുകളും പൂർത്തിയാക്കി. ഗ്രൗണ്ടിൽ രണ്ട് ലക്ഷത്തോളം രൂപയുടെ നിർമാണ പ്രവർത്തനങ്ങളും നടത്തി.
ക്ലാസുകൾ നടക്കുന്നത്
അവസാനവർഷ വിദ്യാർത്ഥികൾക്ക് കാമ്പസിലെത്താം
വിദ്യാർത്ഥികളും അദ്ധ്യാപകരും വാക്‌സിനെടുക്കണം
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്, കൂട്ടം കൂടരുത്
അകത്തും പുറത്തും സാമൂഹിക അകലം നിർബന്ധം
കൊവിഡ് പ്രതിസന്ധി പൂർണമായും മാറിയിട്ടില്ലാത്തതിനാൽ രോഗം പകരുന്ന സാഹചര്യം പരമാവധി ഒഴിവാക്കി ക്ളാസുകളെടുക്കും. ഒരേ സമയം കൂടുതൽ പേർ ശൗചാലയങ്ങൾ ഉപയോഗിക്കുന്നതും, ഉച്ചഭക്ഷണം കഴിഞ്ഞുള്ള കൈകഴുകലും ഒഴിവാക്കാൻ ക്ളാസ് സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്
ഡോ.വർഗീസ് ജോഷ്വ, പ്രിൻസിപ്പൽ, സി.എം.എസ് കോളേജ്
രേഖകളുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകും. നിലവിലെ സാഹചര്യത്തിൽ ബസുടമകൾക്ക് കൂടുതൽ ബാദ്ധ്യതയുണ്ടാക്കും. ഇത് സംബന്ധിച്ച് ചർച്ചകൾ നടത്താമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്
കെ.സുരേഷ്, ബസ് ഓപ്പറേറ്റേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |