പഴയങ്ങാടി:ചെറുകുന്ന്,ഏഴോം പ്രദേശങ്ങളിലെ ഉയരമുള്ള തെങ്ങുകളിലെ ഓലകളിൽ തൂക്കണാംകുരുവികൾ കൂടുവച്ചുതുടങ്ങി. രണ്ടാംവിളയോടനുബന്ധിച്ച് പാടങ്ങൾ സജീവമായതോടെയാണ് തൂക്കണാം കുരുവികളും കൂടൊരുക്കൽ തുടങ്ങിയത്. കാറ്റിലാടുന്ന ഒട്ടേറെ കൂടുകളാണ് വയലിനോട് ചേർന്നുള്ള തെങ്ങോലകളിൽ ഇതിനകം ആടിത്തുടങ്ങിയത്.
കുരിയാറ്റ,ആറ്റക്കുരുവി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ കുരുവികൾക്ക് നെൽമണിയോടാണ് ഏറെ പ്രിയം.തരിശിട്ട പ്രദേശങ്ങളിൽ കൂട്ടത്തോടെ പറന്നെത്തി കൃഷിയിടങ്ങൾക്ക് സമീപത്തെ തെങ്ങുകളിൽ കൂട് കൂട്ടുകയാണ് ഇവയുടെ പതിവ്. നെല്ലോലകൾ കൊണ്ട് നെയ്‌തെടുക്കുന്ന നീളവും ഉറപ്പുള്ളതും ഒരു പരിധിവരെ മഴ നനയാത്തതുമാണ് ഈ കൂടുകൾ.ആൺ പക്ഷിയാണ് കൂട് നിർമ്മിക്കുന്നത്.2000ത്തോളം നാരുകൾ കൂട് നിർമ്മാണത്തിന് ശേഖരിക്കും. പെൺപക്ഷി കൂട് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പരിശോധനക്കായി എത്തും. അപാകതയുള്ള കൂട്ടിലേക്ക് പെൺകുരുവി വരില്ല.ഒരു കൂട് നിർമ്മിക്കാൻ ആൺപക്ഷി നാല് മുതൽ അഞ്ചു ആഴ്ച വരെയാണ് സമയം.കൂട് സ്വീകരിച്ച് കഴിഞ്ഞാൽ ആൺപക്ഷി പെൺപക്ഷിയെ ഉപേക്ഷിച്ച് പോയി വേറൊരു പെൺപക്ഷിക്ക് കൂട് ഒരുക്കി തുടങ്ങും.
ഒന്ന് മുതൽ അഞ്ചു വരെ കൂടുകളാണ് ഇങ്ങനെ ആൺപക്ഷി ഒരു വർഷത്തിൽ പെൺപക്ഷികൾക്ക് വേണ്ടി നിർമ്മിക്കുന്നത്. പ്രശസ്ത പക്ഷിനിരീക്ഷകൻ സലിം അലി ഏറ്റവും കൂടുതൽ ഗവേഷണം നടത്തിയത് തൂക്കണാം കുരുവികളെകുറിച്ചായിരുന്നു.ആൺപക്ഷിക്ക് മഞ്ഞയും മണ്ണിന്റെ നിറവും കലർന്ന തൂവലും തലയിൽ മഞ്ഞ നിറത്തിലുള്ള കിരീടവും ഉണ്ടാകും.പെൺപക്ഷിക്ക് മണ്ണിന്റെ നിറമുള്ള തൂവലാണ് . പ്രജനന കാലത്ത് ആൺപക്ഷികളുടെ ശരീരം തിളങ്ങി ആകർഷകമായി തീരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |