കൃഷിനാശം കൂടുതലും കാരശ്ശേരിയിൽ
മുക്കം: കാലം തെറ്റി വന്ന പേമാരി ഒന്നടങ്ങിയെങ്കിലും വയലുകളിലെന്ന പോലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിയാത്തത് കർഷകരെ, പ്രത്യേകിച്ച് വാഴകൃഷിക്കാരെ കണ്ണീരിലാഴ്‌ത്തി. ഈയിടെ നട്ടതും വേരു പിടിച്ച് ഇല വിരിയാൻ തുടങ്ങിയതുമായ വാഴക്കന്നുകൾ നാലഞ്ചു ദിവസം തുടർച്ചയായി വെള്ളത്തിൽ മുങ്ങിയതോടെ ആകെ ചീഞ്ഞ നിലയിലായി. കാരശ്ശേരി പഞ്ചായത്തിലെ കക്കാട് മാളിയേക്കൽപൊയിലിൽ മാത്രം മൂവ്വായിരത്തോളം വാഴക്കന്നുകൾ വെള്ളത്തിലാണ്ട് ചീഞ്ഞുപോയിട്ടുണ്ട്. കൊടിയത്തൂർ പഞ്ചായത്തിലും മുക്കം നഗരസഭയിലും ഇതുപോലെ വ്യാപകമായി വാഴകൃഷി വെള്ളത്തിലായി.
പാട്ടത്തിനെടുത്ത സ്ഥലത്താണ് ഒട്ടുമിക്ക വാഴക്കർഷകരുടെയും കൃഷി. ധാരണയിലെത്തിയ പാട്ടത്തുകയ്ക്കു പുറമെ പതിനായിരങ്ങൾ വേറെയും ചോർന്നുപോവുന്ന അവസ്ഥയിലായി ഈ കർഷകരൊക്കെയും.
ഒരു വാഴക്കന്നിന് കൂലിച്ചെലവടക്കം ശരാശരി 35 രൂപയെങ്കിലും വരും. വളത്തിനും പരിപാലനത്തിനുമുള്ള ചെലവ് ഇതിനു പുറമെ. കൃഷിയിറക്കിയിട്ട് അധികനാളായില്ലെന്നതിനാൽ ഇൻഷൂർ ചെയ്തിരുന്നില്ല ഇവയ്ക്ക്. ചീഞ്ഞുപോയത് കുടുതലും മേട്ടുപാളയം കന്നുകളാണ്. ഇനിയവ പറ്റില്ല.
കന്നി (സെപ്തംബർ) മാസത്തിൽ കൃഷിയിറക്കിയാൽ കുംഭത്തിലാണ് (ഫെബ്രുവരി) കുലച്ചു തുടങ്ങുക. കാലവർഷം തുടങ്ങുംമുമ്പേ വിളവെടുക്കാനാവും. പത്തു മാസത്തിനു പകരം എട്ടു മാസത്തിനകം വിളവെടുക്കാവുന്ന ഇനം വാഴക്കന്നുകളാണ് ഇനി കിട്ടേണ്ടതെന്ന് കർഷകർ പറയുന്നു.
''ശരാശരി ഒരു ലക്ഷം രൂപയ്ക്കാണ് സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി നടത്തുന്നത്. ഒരു മാസം മുമ്പു നട്ട കന്നുകളെല്ലാം ചീഞ്ഞുപോയതിനാൽ ഇനി എല്ലാം പറിച്ചു മാറ്റി പുതിയത് നടണം.
പുതിയോട്ടിൽ ഹമീദ്,
വാഴക്കർഷകൻ
കക്കാട് മാത്രം
നശിച്ചത്
3000
കന്നുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |