കോട്ടയം: നിരോധിത പുകയില ഉത്പന്നങ്ങളും വിദേശ ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ സിഗരറ്റും വ്യാപകമായി പിടികൂടിയിട്ടും നിയമത്തിലെ പഴുത് മുതലെടുത്ത് വീണ്ടും കളത്തിലിറങ്ങി മാഫിയ സംഘം. വിവിധ ഫ്ളേവറുകളിലുള്ള വ്യാജ സിഗരറ്റും ഹാൻസ്, കൂൾ, ശംഭു അടക്കമുള്ളവയും പെട്ടിക്കടയിൽ വരെ സുലഭമാണ്.
ഇതാണ് വ്യാജസിഗരറ്റ്
നിലവാരം കുറഞ്ഞ പുകയിലയിൽ നിർമിക്കുന്ന സിഗരറ്റുകൾ നികുതിയടയ്ക്കാതെയും നിയമാനുസൃത മുന്നറിയിപ്പുകളില്ലാതെയുമാണ് വിൽപ്പന. ഗൾഫ് രാജ്യങ്ങളിലെ വിലകൂടിയ സിഗരറ്റ് എന്ന വ്യജേനയാണ് വിപണിയിലെത്തുന്നത്.
പ്രമുഖ വിദേശ ബ്രാൻഡഡ് കമ്പനികളുടെ സിഗരറ്റുകളെന്ന് തോന്നിക്കും വിധം പാക്ക് ചെയ്ത് പേരിൽ ചെറിയ മാറ്റം വരുത്തും. സിഗരറ്റുകളിൽ ഉപയോഗിക്കുന്ന പുകയിലയുടെ പരമാവധി ഉപയോഗ കാലയളവ് രണ്ട് മാസമാണ്. അതിനാൽ സിഗരറ്റ് പായ്ക്കറ്റിൽ അവയുടെ നിർമാണ തീയതിയും ഉപയോഗ കാലയളവും നിർമിച്ച കേന്ദ്രവും രേഖപ്പെടുത്തണം. വ്യാജനിൽ വിലയോ നിർമാണ തീയതിയോ നിർമിച്ച സ്ഥലത്തിന്റെ വിവരങ്ങളോ ഉണ്ടാകില്ല. കാലാവധി കഴിഞ്ഞ പുകയിലയായതിനാൽ പലമടങ്ങ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. സാധാരണ സിഗരറ്റിന് അമ്പത് പൈസ പോലും ലഭ്യമില്ലാത്തപ്പോൾ വ്യാജന് 5 മുതൽ 10 രൂപ വരെ കമ്മീഷൻ ലഭിക്കുമെന്നതാണ് വ്യാപാരികളെ പ്രലോഭിപ്പിക്കുന്നത്.
അതിർത്തി കടന്ന് ഹാൻസ്
തമിഴ്നാട്ടിൽ നിന്ന് വ്യാപകമായി ഒഴുകുന്ന നിരോധിത പുകയിലയുടെ ഒരംശം മാത്രമാണ് പിടികൂടുന്നത്. കുമളി, ആര്യങ്കാവ് ചെക്ക് പോസ്റ്റുകൾ വഴിയാണ് ജില്ലയിലേയ്ക്ക് ഇവയെത്തുന്നത്. ലാഭം കൂടുതലായതിനാൽ പിടിക്കപ്പെട്ടവർ വീണ്ടും സമാന കച്ചവടത്തിലേർപ്പെടും. ആഡംബരക്കാറുകളിൽ ബണ്ടിലുകളാക്കിയാണ് ഇവയുടെ കടത്ത്. പിടിക്കപ്പെട്ടാലും നിസാര പിഴ നൽകി രക്ഷപ്പെടാം. അഞ്ചു രൂപയിൽ താഴെ ലഭിക്കുന്ന ഒരു പായ്ക്കറ്റ് വിൽക്കുന്നത് അമ്പത് രൂപയ്ക്ക് മുകളിൽ. ലാഭം പത്ത് ഇരട്ടിയോളം.
പിഴ വെറും 200 രൂപ
പുകയില ഉത്പന്നങ്ങളുടെ നിർമാണവും ഉപയോഗവും തടയൽ നിയമം (കോപ്ട) പ്രകാരമാണ് കേസ്. പിഴ വെറും 200 രൂപ മാത്രം. സ്കൂളിന് സമീപത്ത് വിൽക്കുകയോ വിദ്യാർത്ഥികൾക്ക് നൽകുകയോ ചെയ്താൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റിമാൻഡ് ചെയ്യാൻ കഴിയും. എന്നാൽ ഇക്കാര്യം കോടതിയിൽ തെളിയിക്കാൻ പ്രയാസമായതിനാൽ പലപ്പോഴും ശിക്ഷ ലഭിക്കാറില്ല.
'' നിയമത്തിലെ പഴുത് മുതലെടുത്താണ് കച്ചവടം. പിടികൂടിയാലും പിഴയടച്ച് ഇറങ്ങും. കൊള്ളലാഭമാണ് ആളുകളെ വീണ്ടും കച്ചവടത്തിന് പ്രേരിപ്പിക്കുന്നത്. സ്കൂൾ പരിസരങ്ങളിൽ എക്സൈസും പൊലീസും പരിശോധ ഊർജിതമാക്കിയിട്ടുണ്ട്''
- ടി.എ.അശോക് കുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |