തൃശൂർ : ഉത്സവങ്ങൾ സജീവമായിട്ടും എഴുന്നള്ളിപ്പുകൾക്ക് ആനയുടെ എണ്ണം വർദ്ധിപ്പിക്കാൻ അനുമതി നൽകാത്തതിനെതിരെ ആന ഉടമകൾ രംഗത്ത്. മറ്റെല്ലാ മേഖലയിലും ഇളവുകൾ നൽകിയിട്ടും ആനകളെ എഴുന്നള്ളിക്കുന്നതിൽ മാത്രം നിയന്ത്രണം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷൻ പറയുന്നു.
ഗുരുവായൂർ ആനക്കോട്ടയിൽ അടക്കം അഞ്ഞൂറോളം നാട്ടാനകളാണുള്ളത്. ഇതിൽ മദപ്പാട്, മറ്റ് രോഗങ്ങൾ എന്നിവ കാരണം 350 ഓളം ആനകളെ മാത്രമാണ് എഴുന്നള്ളിക്കാനാകുക. എന്നാൽ കഴിഞ്ഞ 20 മാസത്തിലേറെയായി ലക്ഷക്കണക്കിന് രൂപ നഷ്ടം സഹിച്ചാണ് ഇവർ ആനകളെ പരിപാലിക്കുന്നത്.
നിലവിൽ പരമാവധി അഞ്ച് ആനകളെ മാത്രമാണ് എഴുന്നള്ളിക്കാനാകുക. അതുതന്നെ മതിലിനകത്ത് മാത്രമാണ്. ജില്ലയിലെ ഭൂരിഭാഗം പൂരങ്ങളും വരവ് പൂരങ്ങളാണ്. അതുകൊണ്ട് പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനുള്ള അനുമതി അടിയന്തരമായി നൽകണമെന്നാണ് ആവശ്യം. ആന എഴുന്നള്ളിപ്പിനുള്ള അനുമതി നൽകിയാൽ ആയിരക്കണക്കിന് പേർക്ക് വീണ്ടും തൊഴിൽ രംഗത്തേക്ക് കടന്നുവരാനാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ആനപാപ്പാന്മാരുടെ വേതനമടക്കം ദിവസവും അയ്യായിരത്തിലേറെ രൂപയുടെ ചെലവാണ് ഒരു ആനയ്ക്ക് വേണ്ടിവരിക.
രോഗ സാദ്ധ്യതയേറുന്നു
എഴുന്നള്ളിപ്പുകൾ ഇല്ലാതെ കെട്ടുതറികളിൽ മാത്രം ആനകളെ തളച്ചിടുന്നത് മൂലം രോഗ സാദ്ധ്യത കൂടി വരികയാണെന്ന് ഡോക്ടർമാർ പറയുന്നു. കൃത്യമായ വ്യായാമം ഇല്ലാത്തത് മൂലം പാദ രോഗങ്ങൾ, ഹൃദയാഘാതം, എരണ്ടക്കെട്ട് എന്നിവയ്ക്കും സാദ്ധ്യതയേറെയാണ്.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ഈ ആഴ്ച തന്നെ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരും. അവരുടെ പ്രശ്‌നം അവതരിപ്പിക്കാൻ അവസരം നൽകും. അത് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തും
ഹരിത വി. കുമാർ
കളക്ടർ
രാഷ്ട്രീയ പാർട്ടികളും മറ്റും ആയിരക്കണക്കിന് പേരെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുന്നത്. എന്നാൽ ആരാധനാലയങ്ങളിലെ ആന എഴുന്നള്ളിപ്പുകൾക്ക് പരമാവധി അഞ്ചാനയെന്ന നിയന്ത്രണം നീക്കം ചെയ്യാത്തതിനെതിരെ ശക്തമായ സമരം നടത്തും. അടുത്ത ദിവസം തന്നെ സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ട് വിവരം ധരിപ്പിക്കും.
കെ. മഹേഷ്
സംസ്ഥാന സെക്രട്ടറി
എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |