കളമശേരി: അടച്ചുപൂട്ടൽ ഭീഷണിയിലുള്ള ഹിന്ദുസ്ഥാൻ ഇൻ സെക്ടിസൈഡ്സ് ലിമിറ്റഡിനെ (എച്ച്.ഐ.എൽ) രക്ഷിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ് അധികൃതർ. സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.ഐ.എല്ലിനെ എഫ്.എ.സി.ടിയുമായോ ടി.ടി.സിയുമായോ സംയോജിപ്പിച്ചോ പങ്കാളിത്ത വ്യവസ്ഥയിലോ കമ്പനിയെ നിലനിറുത്താമെന്നാണ് പ്രതീക്ഷ. എച്ച്.ഐ.എൽ വിറ്റൊഴിയുകയോ അടച്ചു പൂട്ടുകയോ വേണമെന്ന് കേന്ദ്ര കെമിക്കൽ ആൻഡ് പെട്രോ കെമിക്കൽ ഫെർട്ടിലൈസർ മന്ത്രാലയത്തിന് നീതി ആയോഗ് നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് പുതിയ നീക്കം. ഹിൽ ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ പേരിലേക്ക് കമ്പനി മാറുകയും ചെയ്തു.
ജീവനക്കാർക്ക് കേന്ദ്രത്തിൽ പ്രതീക്ഷ
ഹിൽസേവ് ഫോറം നിരവധി സമര പോരാട്ടങ്ങൾ നടത്തിക്കഴിഞ്ഞു. കേന്ദ്ര മന്ത്രിമാരായ മൻസൂഖ് മാണ്ഡവ്യ, വി.മുരളീധരൻ എന്നിവർക്ക് ജീവനക്കാരും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും നിവേദനങ്ങൾ നൽകി. ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ബി.എം.എസ്. സംസ്ഥാന - അഖിലേന്ത്യാ നേതാക്കളും ഇടപെട്ടു. അടുത്ത പാർലമെന്റ് സമ്മേളനത്തോടുബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
അവശേഷിക്കുന്നത് 150 ഓളം ജീവനക്കാർ മാത്രം
1200 ഓളം സ്ഥിരം ജീവനക്കാരും 500 ഓളം കരാർ ജീവനക്കാരും 75 ഓളം കാന്റീൻ ജീവനക്കാരും ജോലി ചെയ്ത സ്ഥാപനത്തിൽ ഇന്ന് 94 സ്ഥിരം ജീവനക്കാരും 50 ഓളം കരാർ ജീവനക്കാരും 7 കാന്റീൻ ജീവനക്കാരും മാത്രമേയുള്ളൂ. കണ്ടെയ്നനർ റോഡിനു സമീപത്തുള്ള കമ്പനി ക്വാർട്ടേഴ്സുകൾ, ഗസ്റ്റ് ഹൗസ് എന്നിവ അറ്റകുറ്റപണികൾ ഇല്ലാത്തതിനാൽ വാസയോഗ്യമല്ലാതായി. മുപ്പതോളം കുടുംബങ്ങൾ മാത്രമാണ് നിലവിൽ താമസം.
ശമ്പളം കിട്ടിയാൽ കിട്ടി
ഉദ്യോഗമണ്ഡൽ കൂടാതെ ഡൽഹിയിലും പഞ്ചാബിലുമായി മൂന്ന് യൂണിറ്റുകളാണ് കമ്പനിക്ക്. ഡൽഹിയിലുള്ള സി. എം. ഡി. ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക് പണ്ടുമുതലേ ഉദ്യോഗമണ്ഡൽ യൂണിറ്റിനോട് ചിറ്റമ്മനയമാണ്. ഉദ്യോഗമണ്ഡൽ യൂണിറ്റ് നഷ്ടത്തിലാണ്. മാസാദ്യം ലഭിച്ചിരുന്ന തൊഴിലാളികളുടെ ശമ്പളം ഇപ്പോൾ മാസാവസാനമായി മാറി. പി.എഫ്, എൽ.ഐ.സി, ബാങ്ക് ലോൺ എന്നിവയിലേക്ക് പിടിക്കുന്ന ശമ്പളം കൃത്യമായി അടയ്ക്കുന്നില്ല.
മാംഗോസെബ് എന്ന ഫംഗസ് നാശിനിയും ഗ്ലൈഫോസേറ്റ് ,പെൻഡിമെത്താലിൻ എന്നീ കളനാശിനികളും ബയോ കീടനാശിനികളും, എൻ.പി.കെ വളമിശ്രിതമായ ഹിൽ ഗോൾഡ്, ജൈവ കീടനാശിനികളായ ട്രികോഡെർമ, സുഡോമനാസ് എന്നിവയാണ് ഉത്പന്നങ്ങൾ. ബി.എച്ച്.സിയും എൻഡോസൾഫാനും നിരോധിക്കപ്പെട്ടപ്പോൾ വിറ്റുവരവിൽ 60 ശതമാനം കുറവുണ്ടായി. 2010ൽ ഡി.ഡി.ടി യും സൈക്കോഫോളും നിർത്തിയത് കൂടുതൽ ക്ഷീണമായി.
ഫാക്ടിന് അറിവില്ല
ഫാക്ട് - ഹിൽ ലയനത്തെ സംബന്ധിച്ചോ നാനോ യൂറിയ പദ്ധതിയെ സംബന്ധിച്ചോ യാതൊരു വിധ അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ഫാക്ടിലെ കമ്പനി വക്താവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |