കോഴിക്കോട്: മലബാർ കലാപം മാപ്പിളമാർ ഹിന്ദുക്കൾക്കെതിരെ നടത്തിയ യുദ്ധമായിരുന്നുവെന്ന് വരുത്തിത്തീർക്കുന്നത് തീർത്തും ചരിത്രവിരുദ്ധമാണെന്ന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു.
ധീരദേശാഭിമാനിയായി ചരിത്രം രേഖപ്പെടുത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രാജ്യദ്രോഹിയായും ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് തടവിൽ നിന്നു മോചനം നേടിയവരെ രാജ്യസ്നേഹികളുമായി ചിത്രീകരിക്കുന്നതിനു പിന്നിൽ ചരിത്രം തലകുത്തനെയാക്കാനുള്ള ശ്രമമാണ്. ഇത് പക്ഷേ ഫലിക്കില്ല.
'1921: സ്വാതന്ത്ര്യസമരത്തിന്റെ സ്മൃതികാലങ്ങൾ" എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അക്കാദമിക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഗൺ ട്രാജഡിയിലെ രക്തസാക്ഷികൾ പോലും സ്വാതന്ത്ര്യസമര സേനാനികളല്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം വിചിത്രമാണ്. ചരിത്രത്തെ വർഗീയവത്കരിക്കുകയെന്നത് ഫാസിസത്തിന്റെ ഏറ്റവും വലിയ ആയുധമായി മാറിയിട്ടുണ്ട്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായി നടന്ന മലബാർ സമരം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചില തത്പര കക്ഷികൾ കയറിക്കൂടി വർഗീയമാക്കിയിട്ടുണ്ടാവാം. സമരം പൂർണമായും വർഗീയമായിരുന്നുവെന്ന് സാമാന്യവത്കരിച്ചത് ബ്രിട്ടീഷുകാരും അവരുടെ കൂട്ടാളികളായ ജന്മിമാരുമായിരുന്നുവെന്നും രാജേഷ് പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ മുഹമ്മദ് കുഞ്ഞി സഖാഫി അദ്ധ്യക്ഷനായിരുന്നു.
വിദ്വേഷം വളർത്താനുള്ള നീക്കം തിരിച്ചറിയണം: കാന്തപുരം
കോഴിക്കോട്: മുസ്ലിങ്ങൾ ഹലാലായ ഭക്ഷണം മാത്രമേ ഭക്ഷിക്കുകയുള്ളൂവെന്നത് പുതിയ കാര്യമല്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. അസത്യങ്ങൾ പറഞ്ഞ് പ്രചരിപ്പിച്ച് വിദ്വേഷവും വർഗീയതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ട്. '1921: സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതികാലങ്ങൾ' എന്ന വിഷയത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അക്കാദമിക് സമാപനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |