250 ബെഡുകൾ സജ്ജമാക്കും
കൊച്ചി: ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നേരിടാൻ പൂർണസജ്ജമായി ജില്ല. അമ്പലമുഗളിലെ കൊവിഡ് ആശുപത്രിയിൽ 100 ബെഡുകൾ സജ്ജമാക്കും. ഇവ ക്യുബിക്കിളാക്കി ക്രമീകരിക്കും. സ്വകാര്യ മേഖലയിൽ 150 ബെഡുകളും സജ്ജമാക്കും. 12 റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ കൊച്ചി വിമാനത്താവളത്തിൽ പരിശോധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ 24 ജീവനക്കാരെ നാല് ടീമുകളാക്കി ചുമതല നൽകി. 12 പേരെ കൂടി നിയോഗിക്കും. ഇവിടെ റാപ്പിഡ് ടെസ്റ്റും ആർ.ടി.പി.സി.ആർ പരിശോധനയും നടത്തും. റാപ്പിഡ് ടെസ്റ്റിന്റെ ഫലം 40 മിനിറ്റിനു ശേഷവും ആർ.ടി.പി.സി.ആർ ഫലം മൂന്നു മണിക്കൂറിനു ശേഷവും അറിയാം. ഫലം അറിഞ്ഞ ശേഷമേ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയൂ. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കും നെഗറ്റീവ് ആകുന്നവരെ ഹോം ഐസൊലേഷനിലേക്കും മാറ്റും. വീട്ടിൽ കഴിയുന്നവർ എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം.
റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള 4,407 യാത്രക്കാരാണ് ഇതുവരെ എത്തിയത്. ഇതിൽ 10 പേർ കൊവിഡ് പോസിറ്റീവായി. ഒരാൾ ഒമിക്രോൺ ബാധിതനായി.
കപ്പൽമാർഗം തുറമുഖത്തെത്തുന്നവർക്കും പരിശോധന നടത്തും. വാക്‌സിനേഷനിൽ പിന്നിലുള്ള പഞ്ചായത്തുകൾക്കായി തീവ്ര യജ്ഞം 18, 19, 20 തീയതികളിൽ നടത്തും. 15ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരും. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലാ കളക്ടർ ജാഫർ മാലിക്, ഡോ.എസ്. ശ്രീദേവി, ഡോ.എം.ജി. ശിവദാസ്, ഡോ. സജിത്ത് ജോൺ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ.ആർ. വൃന്ദാ ദേവി, കെ.ജെ. ജോയ് തുടങ്ങിയവർ പങ്കെടുത്തു.
റിസ്‌ക് രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തിയ യാത്രക്കാർ - 4,407
ഇതിൽ കൊവിഡ് പോസിറ്റീവ് ആയത് - 10 പേർ
ഒമിക്രോൺ സ്ഥിരീകരിച്ചത് - ഒരാൾക്ക്
82.67%
ജില്ലയിൽ 82.67% ആണ് വാക്‌സിനേഷൻ. 60 വയസിനു മുകളിലുള്ള 99.88 % പേരും വാക്‌സിനെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |